തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പോലീസ്. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസ് സുപ്രധാന ഘട്ടത്തിലെത്തി നിൽക്കവെയാണ് സംഭവത്തിൽ പ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകനെതിരായി ഉയർന്ന പീഡനക്കേസ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കായിരുന്നു സ്ത്രീ ബലാത്സംഗ പരാതി നൽകിയത്. ബാലചന്ദ്രകുമാർ എറണാകുളത്തെ ഒരു വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മറ്റ് പല സ്ഥലത്തുവെച്ചും പിന്നീട് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പരാമർശിച്ചിരുന്നു. പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.
സംഭവത്തിൽ ആദ്യം എളമക്കര പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് ഡിജിപിയുടെ നിർദേശ പ്രകാരം എസിപി അന്വേഷണം നടത്തി. ഇദ്ദേഹം കണ്ടെത്തിയ വിശദാംശങ്ങളാണ് ഇപ്പോൾ റിപ്പോർട്ടായി കോടതിയിൽ സമർപ്പിച്ചത്. ഇതിലാണ് ബലാത്സംഗ പരാതി വ്യാജമാണെന്ന കാര്യം സൂചിപ്പിക്കുന്നത്.
പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ പോലും വ്യാജമായാണ് നൽകിയതെന്നാണ് കണ്ടെത്തൽ. 58 വയസ് പ്രായമുള്ളയാളാണ് പരാതിക്കാരി. എന്നാൽ ഇവർ പരാതിയിൽ 44 വയസെന്നാണ് സൂചിപ്പിച്ചിരുന്നത്. വിവാഹം സംബന്ധിച്ച് പരാതിക്കാരി നൽകിയ വിശദാംശങ്ങളും തെറ്റായിരുന്നു. ബലാത്സംഗം നടന്നതായി ആരോപിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ പരാതിക്കാരി നൽകിയ മൊഴിയുമായി ഏറെ വൈരുദ്ധ്യമുണ്ടായിരുന്നു. പരാതിയിൽ പീഡനം നടന്നതായി സൂചിപ്പിക്കുന്ന സ്ഥലം പരാതിക്കാരി നേരിൽ കണ്ടിട്ടുപോലുമില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
ചില ഓൺലൈൻ മാദ്ധ്യമങ്ങളിലെ പ്രവർത്തകർ അടക്കം ചേർന്ന് ഗൂഢാലോചന നടത്തിയാണ് പരാതിക്കാരിയെ മൊഴി പഠിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ദിലീപിന്റെ മുൻ മാനേജർ, ഓൺലൈൻ മീഡിയ പ്രവർത്തകർ എന്നിവർ ചേർന്നാണ് ഇതിനായി ഗൂഢലാചോന നടത്തിയിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി. കേരളത്തിലും ഇത്തരത്തിലുള്ള വ്യാജപരാതികൾ രൂപപ്പെടുന്നുവെന്നത് നിർഭാഗ്യകരമാണെന്നും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികരിച്ചു.
Comments