ആലിംഗനം ചെയ്തതിന് സഹപ്രവർത്തകനെ കോടതി കയറ്റിച്ച് യുവതി. യുവാവിന്റെ അപ്രതീക്ഷിത ആലിംഗനത്തിൽ യുവതിയുടെ മൂന്ന് വാരിയെല്ലുകളാണ് ഒടിഞ്ഞത്. ഏറെ നാൾ കിടപ്പിലായതോടെയാണ് യുവതി സഹപ്രവർത്തകനെതിരെ പരാതി നൽകിയത്. കെട്ടിപ്പിടിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും യുവതി കോടതിയിൽ ആവശ്യപ്പെട്ടു.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ യൂയാംഗ് നഗരത്തിലാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഓഫീസിൽ നിന്നിറങ്ങി ഒരു സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ഇയാൾ യുവതിയെ വന്ന് ആലിംഗനം ചെയ്തത്. അത് ഒരു ഒന്നൊന്നര കെട്ടിപ്പിടിത്തം തന്നെയായിരുന്നു. അത് കഴിഞ്ഞപ്പോഴേക്കും യുവതിക്ക് ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെട്ടു തുടങ്ങി. ശരീരം തളർന്നു, കടുത്ത വേദനയുമുണ്ടായി. വീട്ടിലെത്തിയ യുവതി എണ്ണയും ബാമുമെന്നാം ഉപയോഗിച്ച് സ്വയം ചികിത്സിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഇവർ ആശുപത്രിയെ സമീപിച്ചത്.
എക്‌സ് റേ എടുത്തപ്പോഴാണ് വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയത്. വലതു ഭാഗത്തെ രണ്ട് വാരിയെല്ലും ഇടതുഭാഗത്തെ ഒരെല്ലുമാണ് ഒടിഞ്ഞത്. ഒരാഴ്ച നീണ്ട ചികിത്സ നടത്തിയ ശേഷം യുവതി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഏറെ നാൾ ബെഡ് റെസ്റ്റ് വേണ്ടിവന്നു. സാമ്പത്തികമായി തകർന്ന തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അവർ യുവാവിനെ സമീപിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. എല്ലു പൊട്ടിയത് തന്റെ ആലിംഗനം കാരണമാണ് എന്നതിന് തെളിവില്ല എന്നായിരുന്നു അയാളുടെ വാദം.
തുടർന്നാണ് യുവതി കേസുമായി മുന്നോട്ട് പോയത്. ഈ സംഭവം നടക്കുന്നതിന് മുൻപോ അതിന് ശേഷമോ അവർ മറ്റൊരു കാര്യത്തിലും ഇടപെട്ടില്ലെന്ന് വ്യക്തമായതോടെ എല്ലു പൊട്ടിയതിന് കാരണം ആലിംഗനമാണെന്നും കോടതി വിധിച്ചു. യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പതിനായിരം യുവാൻ (1.16 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്.
Comments