ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ ജയത്തോടെ തുടങ്ങി ഇന്ത്യ. ഹരാരെയിൽ നടന്ന ആദ്യ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 30.5 ഓവറിൽ അനായാസം ലക്ഷ്യം മറികടന്നു.
ടോസ് നേടി ബൗൾ ചെയ്യാനുള്ള ക്യാപ്ടൻ കെ എൽ രാഹുലിന്റെ തീരുമാനം കൃത്യമായി നടപ്പിലാക്കിയ ഇന്ത്യൻ ബൗളർമാർ ആതിഥേയരെ 40.3 ഓവറിൽ 189 റൺസിൽ ഒതുക്കി. ഇന്ത്യൻ ബൗളിംഗിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ സിംബാബ്‌വെയ്‌ക്ക് 110 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഒൻപതാം വിക്കറ്റിൽ ബ്രാഡ് ഇവാൻസും റിച്ചാർഡ് എൻഗരാവയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് സിംബാബ്‌വെയ്‌ക്ക് ഒരു പരിധി വരെ തുണയായത്.
35 റൺസെടുത്ത ക്യാപ്ടൻ റെഗീസ് ചകാബ്വയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. വാലറ്റത്ത് ചെറുത്തുനിൽപ്പ് നടത്തിയ ഇവാൻസ് 33 റൺസും എൻഗരാവ 34 റൺസും നേടി. എക്സ്ട്രാസ് ഇനത്തിൽ ഇന്ത്യൻ ബൗളർമാർ വിട്ടു നൽകിയ 25 റൺസും ആതിഥേയർക്ക് ആശ്വാസമായി.
ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ച വെച്ചത്. ദീപക് ചഹാർ, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ എന്നിവർ 3 വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് സിറാജിനാണ് ഒരു വിക്കറ്റ്.
മറുപടി ബാറ്റിംഗിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ഓപ്പണിംഗ് ജോഡി കളിച്ചത്. ട്വൻ്റി 20 ശൈലിയിൽ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ 72 പന്തിൽ 82 റൺസുമായും കരുതലോടെ ബാറ്റേന്തിയ ശിഖർ ധവാൻ 81 റൺസോടെയും പുറത്താകാതെ നിന്നു. ടീം എന്ന നിലയിൽ സിംബാബ്‌വെയുടെ മുഴുവൻ ദൗർബല്യങ്ങളും തുറന്നു കാട്ടുന്നതായി ഇന്നത്തെ മത്സരം.
Comments