ജമ്മു: ജമ്മു കശ്മീർ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. ആയുധങ്ങൾ കണ്ടെടുത്ത കേസിലെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകു സംഘടനയായ ലഷ്കർ-ഇ-ത്വായ്ബയുടെ പിന്തുണയുള്ള റെസിസ്റ്റൻസ് ഫ്രണ്ടാണ് ഭൂരിഭാഗം ആക്രമണങ്ങളും നടത്താൻ ലക്ഷ്യമിടുന്നതെന്ന് എൻഐഎ അറിയിച്ചു.
ലഷ്കർ-ഇ-ത്വായ്ബയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ലഭിക്കുന്നുണ്ട്. ആക്രമണങ്ങൾ അധികവും ന്യൂനപക്ഷ ജനങ്ങളെയും കുടിയേറ്റക്കാരെയും സുരക്ഷ സേനയെയും ലക്ഷ്യമിട്ടുളളതാണ്.
ആയുധങ്ങൾ കണ്ടെടുത്ത കേസിൽ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് സുപ്രധാന വിവരം പുറത്തു വന്നത്. കേസിൽ ഇതു വരെ ജമ്മു കശ്മീരിലെ എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി അന്വേഷണ ഏജൻസി വ്യക്തമാക്കി.തിരച്ചിലിൽ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു.
മെയ് മാസത്തിൽ സാംബ സെക്ടറിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതിനെ തുടർന്ന് കത്വ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ജൂലൈയിൽ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കേസ് കൈമാറുകയായിരുന്നു.
അക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ജമ്മുവിൽ സുരക്ഷാ സേനയും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികൾ വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ സുരക്ഷ ഉപകരണങ്ങൾ ഘടിപ്പിക്കാൻ പോലീസും ഗതാഗത വകുപ്പും നിർദേശിച്ചു.
Comments