തിരുവനന്തപുരം : കടക്കെണിയിൽ പെട്ട് മുങ്ങുന്നതിനിടെ ഓണച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാനൊരുങ്ങി സർക്കാർ. ആയിരം കോടി രൂപയെങ്കിലും കടം എടുക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയാണ് പ്രധാന ചെലവുകൾ. ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് 8000 കോടി ചെലവാക്കേണ്ടി വരും.
രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഓണത്തിന് ഒന്നിച്ച് നൽകാനാണ് തീരുമാനം. 3200 രൂപയാണ് രണ്ട് മാസത്തെ പെൻഷനായി നൽകേണ്ടത്. ഇതിന് 1800 കോടി ചെലവാകുമെന്നാണ് വിലയിരുത്തൽ. ഒരു മാസത്തെ ശമ്പളത്തിനും പെൻഷനുമായി 5000 കോടിയോളം രൂപ ചെലവാകും. ഇത് കൂടാതെ ഉത്സവബത്തയും ബോണസും കൊടുക്കണം. എല്ലാത്തിനുമായി 8000 കോടി വരുമെന്നാണ് വിലയിരുത്തൽ. അധിക ചെലവിനായി കടമെടുക്കാനുളള നീക്കങ്ങളും നടക്കുന്നുണ്ട്.
ഇത് കൂടാതെ കിറ്റ് വിതരണവും നടത്തണം. അതിനായി സിവിൽ സപ്ലൈസിന്റെ ഫണ്ട് ഉപയോഗിക്കുമെന്നാണ് വിവരം. ഓണം കഴിയുന്നതോടെ വിലക്കയറ്റവും ഉണ്ടായേക്കാം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത് എന്നാണ് വിലയിരുത്തൽ.
Comments