യുകെ നഗരത്തിന് വെജിറ്റേറിയൻ വിഭവങ്ങളിലൂടെ ഇന്ത്യൻ രുചിക്കൂട്ടിന്റെ സ്വാദ് സമ്മാനിക്കുകയാണ് ഇന്ത്യൻ വംശജയായ 85 വയസ്സുകാരി. ഗുജറാത്ത് സ്വദേശിയായ മഞ്ജുള പട്ടേലാണ് റസ്റ്റോറന്റ് നടത്തി തന്റെ കൈപുണ്യത്തിലൂടെ യുകെ പൗരന്മാരെ ഇന്ത്യൻ വിഭവങ്ങളുടെ ആരാധകരാക്കി മാറ്റുന്നത്. യുകെയിലെ പ്രശസ്ത കടൽത്തീര പട്ടണമായ ബ്രൈറ്റണിലാണ് മഞ്ജുള പട്ടേലിന്റെ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. നിരവിധി പേരാണ് ഇന്ത്യൻ വിഭങ്ങളുടെ പ്രത്യേകിച്ച് ഗുജറാത്തിന്റെ തനത് രുചിയറിയുവാൻ ഈ എൺപത്തിയഞ്ചുകാരിയുടെ റസ്റ്റോറന്റിൽ എത്തുന്നത്.
ഗുജറാത്തിൽ നിന്നും 1930-കളുടെ അവസാനത്തിൽ മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മാതാപിതാക്കൾക്കൊപ്പം ഉഗാണ്ടയിലെ കംബാല നഗരത്തിൽ മഞ്ജുള എത്തി. പിന്നീട് അവളും കുടുംബവും ഉഗാണ്ടയിൽ താമസിക്കാൻ ആരംഭിച്ചു. അവിടെ ഒരു കട നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ മഞ്ജുളയുടെ പതിമൂന്നാം വയസ്സിൽ അച്ഛൻ മരണപ്പെട്ടതോടെ കുടുംബത്തിന്റെ ഏക ആശ്രയം അവളടെ അമ്മയായി. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തന്റെ അമ്മ കഷ്ടപ്പെടുന്നതു കണ്ടതോടെ അമ്മയെ സഹായിക്കാൻ ആ കുരുന്നു പെണ്ണും ഒപ്പം കൂടുകയായിരുന്നു. തന്റെ അമ്മയുടെ പാചകവും പ്രവർത്തന മാതൃകയും അച്ചടക്കവും അവളും നേടിയെടുത്തു. ദിവസം 35 ഭക്ഷണ പൊതികൾ ഓഫീസ് ജീവനക്കാർക്ക് പാകം ചെയ്തു നൽകികൊണ്ടാണ് മഞ്ജുള തന്റെ പാചക ജീവിതത്തിന് തുടക്കം കുറിച്ചത്.
1964-ൽ മഞ്ജുള ഒരു വ്യവസായിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് ആൺ മക്കളും ജനിച്ചു. 1972-ൽ ഏകാധിപതിയായ ഇദി അമിൻ ഉഗാണ്ടയുടെ ഭരണം ഏറ്റെടുത്തതോടെ അവരുടെ സമാധാനപരമായ ജീവിതം അവസാനിക്കുകയായിരുന്നു. അക്കാലത്ത്, ഉഗാണ്ടയിലെ 90% ബിസിനസ്സുകളും നടത്തിയിരുന്നത് ഏഷ്യക്കാർ ആയിരുന്നു. ഉഗാണ്ടയുടെ പണം സ്വന്തമാക്കുന്നു എന്നാരോപിച്ച് ഏഷ്യക്കാരോട് 90 ദിവസത്തിനകം രാജ്യം വിടാൻ അമീൻ ഉത്തരവിട്ടതോടെ പതിനായിരക്കണക്കിന് ജനങ്ങൾ കുടിയിറക്കപ്പെട്ടു. പലരും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരായി. മഞ്ജുളയും കുടുംബവും യുകെയിലും എത്തി. അവിടെ ഫാക്ടറിയിൽ അവൾ ജോലി കണ്ടെത്തി. കഷ്ടപാടുകളും യാതനകളും സഹിച്ച് തന്റെ മക്കളെ വളർത്തിയ മഞ്ജുളയ്‌ക്ക് ഒരാഗ്രഹമെ ഉണ്ടായിരുന്നുള്ളു, സ്വന്തമായി ഒരു റസ്റ്റോറന്റ് വേണം. എന്നാൽ അവളുടെ സാമ്പത്തീകാവസ്ഥ അതിന് അനുവദിച്ചില്ല.
അവസാനം മക്കൾ വളർന്ന് ജോലിക്കാരായി. ആഗ്രഹങ്ങൾ എല്ലാം മൂടിവെച്ച് തങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട അമ്മയ്‌ക്ക് സമ്മാനമായി മക്കൾ നൽകിയതാണ് ബ്രൈറ്റണിലെ റസ്റ്റോറന്റ്. അമ്മയുടെ സ്വപ്നം പൂർത്തിയാക്കാൻ അവർ ഒരുപാട് അലഞ്ഞു. അവസാനം റസ്റ്റോറന്റ് ഇടുന്നതിനായി അനുയോജ്യമായ സ്ഥലവും കണ്ടെത്തി. മഞ്ജുളയുടെ എൺപതാം പിറന്നാളിന് മക്കൾ റസ്റ്റോറന്റ് സമ്മാനമായി നൽകുകയായിരുന്നു. 2017 മുതൽ ബ്രൈറ്റണിലെ നാട്ടുകാരെയും വിനോദസഞ്ചാരികളെയും ഗുജറാത്തി വിഭവങ്ങളിലൂടെ ഇന്ത്യൻ രുചിയൂടെ ആരാധകരാക്കി മാറ്റുകയാണ് ഈ അമ്മ. തനിക്ക് കഴിയുന്ന കാലത്തോളം പാചകം ചെയ്യണമെന്നും ഭക്ഷണം വിളമ്പി സ്നേഹം നൽകണമെന്നും മാത്രമാണ് 85 വയസ്സുകാരിയായ മഞ്ജുളയുടെ ഇനി അവശേഷിക്കുന്ന ആഗ്രഹം.
Comments