ലണ്ടൻ: വർഷങ്ങളായി അനധികൃതമായി കഴിയുന്ന എല്ലാ പാകിസ്താൻ പൗരന്മാരേയും പുറത്താക്കുന്ന കരാർ പാകിസ്താൻ മന്ത്രിയെ വിളിച്ചു വരുത്തി ഒപ്പിടീച്ച് ബ്രിട്ടൺ. പാക് ആഭ്യന്തര സെക്രട്ടറി യൂസഫ് നസീം ഖോഖാറിനേയും യുകെയിലെ പാകിസ്താൻ സ്ഥാനപതി മൊആസാം അഹമ്മദ് ഖാനേയും ഒരുമിച്ച് ഇരുത്തിയാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ തീരുമാനം ഒപ്പിട്ടുവാങ്ങിയത്.
‘പാകിസ്താനിൽ നിന്ന് ബ്രിട്ടനിലെത്തി അനധികൃതമായി താമസിക്കുന്ന നിരവധി പേരെ തിരികെ അയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരിക്കുന്നു. പാകിസ്താനിലെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സുഹൃത്തുക്കൾ യൂസഫ് നസീം ഖോഖാറുമായും മൊആസാം അഹമ്മദ് ഖാനുമായും സുപ്രധാന തീരുമാനത്തിൽ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിൽ പൗരന്മാരുടെ നിയമപരമായ കുടിയേറ്റവിഷയത്തിൽ എടുത്ത തീരുമാനത്തിൽ ഏറെ സന്തോഷമുണ്ട്.’ പ്രീതി പട്ടേൽ പറഞ്ഞു.
രാജ്യത്ത്നിന്നും പുറത്താക്കപ്പെടേണ്ടവരെ സംബന്ധിച്ച് കൃത്യമായ തീരുമാനമാണ് ബ്രിട്ടീഷ് പാർലമെന്റ് എടുത്തത്. ബ്രിട്ടനിലെ ജയിലിൽ കിടക്കുന്ന അനധികൃത പൗരന്മാരിൽ പാകിസ്താന്റെ സ്ഥാനം ഏഴാമത്തേതാണ്. ഇത് നിലവിലെ തടവുകാരിൽ മൂന്ന് ശതമാനം വരും. 2019നും 2021നുമിടയിൽ ബ്രിട്ടൺ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10,741 വിദേശ പൗരന്മാരെ നാടുകടത്തിയിരുന്നുവെന്നും പ്രീതി പട്ടേൽ വിശദീകരിച്ചു.
ഏതു രാജ്യത്തെ പൗരനും ബ്രിട്ടനിൽ അനധികൃതമായി കടന്നുവരുവാനോ താമസിക്കാനോ സാദ്ധ്യമല്ല. ഓരോ രാജ്യത്തെ ഭരണാധികാരികളുമായി കാലാകാലങ്ങളിലെടുക്കുന്ന തീ രുമാനമാണ് പാകിസ്താനെതിരെ എടുത്തത്. ഇത്തരം വിഷയത്തിൽ വിദേശ പൗരന്മാരോട് യാതൊരു അനുകമ്പയും കാണിക്കേണ്ട ബാദ്ധ്യത ബ്രിട്ടനില്ല. അത്തരക്കാർക്ക് യുകെയിൽ തങ്ങാൻ യാതൊരു അവകാശവുമില്ലെന്നും പ്രീതി പട്ടേൽ വിശദീകരിച്ചു.
ബ്രിട്ടനിലെ നിയമങ്ങൾ ബ്രിട്ടീഷ് പൗരന്മാർക്ക് നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. നിയമങ്ങൾ തദ്ദേശീയർക്കും വിദേശ പൗരന്മാർക്കും ഒരുപോലെ പാലിക്കാനുള്ളതാണ്. ഇവിടത്തെ നിയമങ്ങളെ അവഹേളിക്കുന്നവരെ ഒരു നിമിഷം പോലും ഈ നാട്ടിൽ തങ്ങാൻ അനുവദിക്കാനാകില്ലെന്നും പ്രീതി പട്ടേൽ അറിയിച്ചു.
Comments