മുംബൈ: ജോലി ഇല്ലാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. വർഷങ്ങൾക്ക് മുമ്പ് 21-ാം വയസ്സിൽ ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ലോക കളിക്കാരുടെ പട്ടികയിൽ മൂന്നാമനുമായി ഇടം നേടിയിരുന്നു കാംബ്ലി എന്ന കരുത്തൻ. 1993-ൽ ഇംഗ്ലണ്ടിനെതിരെ മുംബൈയിലെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു താരം ചരിത്രം കുറിച്ചത്. ഇന്നും അദ്ദേഹത്തിന്റെ ആ റെക്കോർഡ് ഇളക്കം തട്ടാതെ നിൽനിൽക്കുകയാണ്. ഇതേ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചുതന്നെ 14 ഇന്നിംഗ്‌സുകളിൽ 1000 റൺസ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായും അദ്ദേഹം മാറി.
എന്നാൽ പിന്നീട് വിരലിലെണ്ണാവുന്ന ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കാംബ്ലി കളിച്ചത്. ഒരു വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ അവസാനിക്കുകയും ചെയ്തു. രണ്ട് ഇരട്ട സെഞ്ചുറികൾ ഉൾപ്പെടെ നാല് സെഞ്ച്വറികളും സ്ട്രൈക്ക് റേറ്റ് 54 ഉണ്ടായിരുന്നിട്ടും കാംബ്ലിയ്‌ക്ക് കളിക്കാനായത് വെറും 17 ടെസ്റ്റുകൾ മാത്രമാണ്. ക്രിക്കറ്റ് ആരാധകർക്ക് ഇതിൽ അതിശയമൊന്നുമില്ല. അതിന് കാരണം കാംബ്ലിയുടെ ജീവിത രീതി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവവും അച്ചടക്കമില്ലായ്മയും മത്സരങ്ങളിൽ നിന്നും ഒഴിവാക്കപ്പെടാൻ കാരണമായിട്ടുണ്ട്.
ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് കാംബ്ലി എന്ന ഒരു കാലത്തെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ. വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ബിസിസിഐ-യുടെ പെൻഷൻ തുകയായ 30,000 രൂപ കൊണ്ട് മാത്രം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ് താരം. ഒരു ജോലിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ കാംബ്ലി കയറി ഇറങ്ങുകയാണ്. തലേന്ന് രാത്രി 10 പെഗ് മദ്യം കഴിച്ച് മറ്റന്നാൾ ഗ്രൗണ്ടിലിറങ്ങി നൂറ് നേടിയ ഇടംകൈയ്യൻ ജോലിക്കു വേണ്ടി ഇന്ന് മദ്യം ഉപേക്ഷിക്കാനും തയ്യാറാണ്. അച്ചടക്കമില്ലായ്മയുടെ പേരിൽ ഒഴിവാക്കപ്പെട്ട താരം ഇന്ന് ക്രിക്കറ്റ് അസോസിയേഷനിൽ ഒരു ജോലി ലഭിക്കുന്നതിനായി തന്റെ മദ്യപാനവും മറ്റ് ദുശീലങ്ങളും ഒഴിവാക്കാനും ജീവിതത്തിൽ അച്ചടക്കം പാലിക്കാനും തയ്യാറാണ്.
Comments