വേഗതയിൽ മികച്ച ബൗളർമാരിൽ ഒരാളാണ് പാകിസ്താൻ താരം ഷോയിബ് അക്തർ. തന്റെ പ്രതാപകാലത്ത് നിരവധി ബാറ്റർമാരെ അലട്ടിയ പേസ് ബൗളറാണ് അദ്ദേഹം. റാവൽപിണ്ടി എക്‌സ്‌പ്രസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്തർ വേഗത കൊണ്ടും മൂർച്ചയുള്ള ബൗൺസറുകളിലൂടെയും കൃത്യമായ യോർക്കറുകളിലൂടെയും ബാറ്റർമാരെ വിറപ്പിച്ചിരുന്നു. ഇപ്പോൾ താരം തന്റെ ബൗളിംഗിനെപ്പറ്റിയും അതിനെ നേരിട്ട ബാറ്റർമാരെപ്പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെപ്പറ്റിയുള്ള അനുഭവമാണ് അക്തർ പങ്കുവെച്ചിരിക്കുന്നത്.
രണ്ട് ഇതിഹാസങ്ങൾ നേർക്ക് നേർ വരുമ്പോഴെല്ലാം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായിരുന്നു. ഇരുവരുടെയും പോരാട്ടം ശ്വാസം അടക്കിപ്പിടിച്ചാണ് കാണികൾ കണ്ടിട്ടുള്ളത്. 1990 കളുടെ അവസാനത്തിലും 2000-ത്തിന്റെ തുടക്കത്തിലുമാണ് ഇരുവരും തമ്മിൽ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയിട്ടുളളത്. ബാറ്റർമാരുടെ നട്ടെല്ല് തളയ്‌ക്കും വിധമുള്ള ബൗൺസറുകൾ എണിഞ്ഞ് അക്തർ തിളങ്ങുമ്പോൾ യാതൊരു ഭയവുമില്ലാതെ പാകിസ്താന്റെ റാവൽപിണ്ടി എക്‌സ്‌പ്രസിനെ നേരിടാൻ ക്രീസിൽ ഒരു ചെറിയ മനുഷ്യൻ ഉണ്ടായിരുന്നു. സച്ചിന്റെ ആ ധൈര്യത്തപ്പറ്റി പുകഴ്‌ത്തുകയാണ് ഷോയിബ് അക്തർ. 1999-ലെ ലോകകപ്പിൽ സച്ചിൻ തനിക്ക് നേരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അക്തർ തുറന്നു പറയുന്നു.
തന്റെ വേഗതയെ അഭിമുഖീകരിക്കാൻ സച്ചിൻ യാതൊരു മടിയും കാണിച്ചില്ല. ഇന്ത്യയ്‌ക്കെതിരെ അനാവശ്യ സമ്മർദത്തോടെയാണ് പാകിസ്താൻ ടീം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. 2003 ലോകകപ്പിൽ പോലും ഞങ്ങൾ വളരെയധികം ശ്വാസം മുട്ടി. എന്നാൽ 1999-ലെ ലോകകപ്പിൽ സച്ചിൻ തനിയ്‌ക്കെതിരെ മികച്ച രീതിയിലാണ് കളിച്ചത്. മറ്റ് ബാറ്റർമാർക്കെല്ലാം അന്ന് ഭയമായിരുന്നു. ലോകത്തിലെ എല്ലാ ബാറ്റർമാരും താൻ ബോളെറിയുമ്പോൾ ക്രീസിൽ നിന്നും കാലുകൾ ചലിപ്പിക്കാൻ ഭയപ്പെട്ടിരുന്നു. എന്നാൽ സച്ചിൻ തനിക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നാണ് അക്തർ തുറന്നു പറഞ്ഞിരിക്കുന്നത്. 1999-ലെ കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കാൻ ശ്രമിക്കാതെ അവരുടെ തലയും വാരിയെല്ലുകളും ലക്ഷ്യമാക്കി പന്തെറിയാൻ പാക് ടീം മാനേജ്മെൻറ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന അക്തറിന്റെ തുറന്നു പറച്ചിലുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Comments