ചെന്നൈ: ബസ്സിനുള്ളിൽ സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട് സർക്കാർ. ചൂളമടിക്കുക, അശ്ലീല ആംഗ്യം കാണിക്കുക, ലൈംഗിക ചേഷ്ടകൾ പ്രകടിപ്പിക്കുക എന്നിവയും കുറ്റകരമായിരിക്കും. യാത്രയ്‌ക്കിടയിൽ ഏതെങ്കിലും വ്യക്തി സ്ത്രീകളോട് മോശമായി പെരുമാറിയാൽ അയാളെ പോലീസിൽ ഏൽപ്പിക്കേണ്ട ഉത്തരവാദിത്തം ബസ് കണ്ടക്ടർമാർക്ക് ആയിരിക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
സ്ത്രീകളോട് മോശമായി പെരുമാറുന്ന ബസ് കണ്ടക്ടർമാർക്കും കർശന ശിക്ഷ ഉറപ്പ് വരുത്തും. സഹായിക്കാനെന്ന വ്യാജേന, ബസ്സിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന സ്ത്രീകളുടെ ദേഹത്ത് സ്പർശിക്കുന്ന കണ്ടക്ടർമാരും ജീവനക്കാരും ശിക്ഷാർഹരായിരിക്കും.
വനിതാ യാത്രികരെ അപമാനിക്കുന്ന രീതിയിൽ തമാശകൾ പറയുകയോ അശ്ലീല ചുവയുള്ള വാക്കുകൾ പ്രയോഗിക്കുകയോ ചെയ്യുന്ന കണ്ടക്ടർമാർക്കെതിരെയും നടപടി ഉണ്ടായിരിക്കും. ബസ്സിനുള്ളിൽ സ്ത്രീകൾക്ക് അരോചകമായ രീതിയിൽ സംസാരിക്കുകയോ ഒച്ച വെക്കുകയോ ചെയ്യുന്ന പുരുഷ യാത്രികർക്ക് താക്കീത് നൽകുവാനും, തെറ്റ് ആവർത്തിച്ചാൽ ഇറക്കി വിടാനുമുള്ള അധികാരവും പുതിയ ഭേദഗതി പ്രകാരം കണ്ടക്ടർമാർക്ക് ഉണ്ടാകും.
ബസ് ജീവനക്കാർക്കെതിരെ യാത്രക്കാർക്ക് പറയാനുള്ള പരാതികൾ എഴുതി നിക്ഷേപിക്കാൻ ബസ്സുകൾക്കുള്ളിൽ പരാതിപ്പെട്ടി സൂക്ഷിക്കണം. ഇത് യഥാസമയം പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തുമെന്നും മോട്ടോർ വാഹന നിയമ ഭേദഗതിയിൽ വ്യക്തമാക്കുന്നു.
Comments