ലക്നൗ : ഉത്തർപ്രദേശിലെ ജയിലുകളിൽ ഇനി പുതിയ നിയമം. തടവ് പുള്ളികളായ വിവാഹിതരായ വനിതകൾക്ക് ഇനി മംഗലസൂത്രയും ധരിക്കാം. ഒപ്പം ജയിലുകളിൽ കർവ ചൗത്ത്, തീജ് തുടങ്ങിയ ഉത്സവങ്ങളും ആചരിക്കാം.പുതുക്കിയ ജയിൽ ചട്ടങ്ങൾക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.
1941 ലെ നിയമ ബുക്കിലെ ചട്ടങ്ങളാണ് ഇതിനായി ഭേതഗതി ചെയ്തത്. പുതിയ ചട്ടപ്രകാരം വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ മംഗലസൂത്രം ധരിക്കാവുന്നതാണ്. മുമ്പ് ചെറിയ രീതിയിൽ വളകൾ, മിഞ്ചി, മൂക്കുത്തി എന്നിവ മാത്രമേ ധരിക്കാൻ അനുവദിച്ചിരുന്നുള്ളു. ഇവർക്ക് നൽകുന്ന സാധനങ്ങളിൽ സാനിറ്ററി നാപ്കിനുകൾ, വെളിച്ചെണ്ണ, ഷാംപൂ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.ജയിലിൽ കഴിയുന്ന സ്ത്രീകൾക്ക് കുഞ്ഞ് ജനിക്കുമ്പോൾ അവർക്ക് വേണ്ട പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകും. കുഞ്ഞിന്റെ രജിസ്ട്രേഷൻ നടപടികൾ നടത്തും. ഇവയ്ക്കെല്ലാം പുറമെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആചരിക്കാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്.
ജയിലിലെ വനിതകളോട് മാനുഷികവും, സൗമ്യവുമായ പെരുമാറ്റം ഉണ്ടാക്കാനാണ് പുതിയ ചട്ടം രൂപപ്പെടുത്തിയതെന്ന് മന്ത്രി ധരംവീർ പ്രജാപതി പറഞ്ഞു. അടുത്തിടെ താൻ ജയിലിൽ പോയിരുന്നു. അതേദിവസം അവിടെ ജനിച്ച കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിയിരുന്നു. ജയിൽ സൂപ്രണ്ട് പണ്ഡിറ്റ്ജിയാണ് ചടങ്ങുകൾ ക്രമീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലിൽ അമ്മക്കൊപ്പം താമസിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പക്കാൻ എല്ലാ ജയിലുകളിലും അദ്ധ്യാപകനെ നിയമിക്കും. അമ്മമാരുടെ കുറ്റകൃത്യം നിറഞ്ഞ സംസാരങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ മാറ്റി നിർത്തുന്നതിന് പാർക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മെഡിക്കൽ സൗകര്യങ്ങൾ കൂടാതെ എല്ലാ പരിചരണവും നൽകും .ഒപ്പം അധിക പോഷകാഹാരവും ലഭ്യമാക്കും. കുട്ടികൾക്കായുള്ള നേഴ്സറികൾ ഒരുക്കുക എന്നതും പുതിയ ചട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ആഘോഷങ്ങൾ അനുസരിച്ച് ഭക്ഷണങ്ങൾ ക്രമീകരിക്കും.
നോമ്പ് കാലത്ത് മുസ്ലീം അന്തേവാസികൾക്ക് ഈത്തപ്പഴം നൽകും. ഹിന്ദു തടവുകാർക്കും സമാനമായ ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസത്തിനും വിനോദത്തിനും വേണ്ടിയുള്ള ദൃശ്യ മാദ്ധ്യമങ്ങൾ ലഭ്യമാക്കും.എല്ലാ സന്ദർശകരുടെയും ഫോട്ടോയും വീഡിയോയും എടുക്കും.പ്രിയപ്പെട്ടവർ മരിച്ചാൽ തടവുകാർക്ക് ജയിൽ കവാടത്തിൽ പോയി അനുശോചനം അറിയിക്കാൻ അവസരമുണ്ട്.ജയിലിൽ കഴിയുന്ന രക്തബന്ധുക്കളുമായും ഭാര്യാഭർത്താക്കന്മാരുമായും ആഴ്ചയിൽ ഒരിക്കൽ കൂടിക്കാഴ്ചകൾ അനുവദിക്കും. പ്രസ്തുത ബന്ധുക്കൾ പ്രത്യേക ജയിലുകളിലാണെങ്കിൽ ടെലിഫോൺ കോളുകൾ അനുവദിക്കും തുടങ്ങിയ കാര്യങ്ങളും പുതിയ ജയിൽ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 75 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 62,000 തടവുകാരെ പാർപ്പിക്കാൻ സാധിക്കും. നിലവിൽ 1.18 ലക്ഷം തടവുകാരാണ് ജയിലുകളിലുള്ളത്.
Comments