ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബൗളിംഗിൽ ശാർദൂൽ ഠാക്കൂറും ബാറ്റിംഗിൽ മലയളി താരം സഞ്ജു സാംസണും ഇന്ത്യക്ക് വേണ്ടി തിളങ്ങി.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സിംബാബ്‌വെയെ 38.1 ഓവറിൽ 161 റൺസ് എന്ന കുറഞ്ഞ സ്കോറിൽ പുറത്താക്കി. 42 റൺസെടുത്ത ഷോൺ വില്ല്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. റയാൻ ബേൾ 39 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ശാർദൂൽ ഠാക്കൂർ 3 വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
കഴിഞ്ഞ മത്സരത്തിലേത് പോലെ അനായാസ ജയം നേടാൻ ഇന്ത്യക്ക് സാധിച്ചില്ല. മത്സരം പെട്ടെന്ന് അവസാനിപ്പിക്കാൻ വേണ്ടി കൂറ്റനടികൾക്ക് ശ്രമിച്ചത് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് വിനയായി. എങ്കിലും 25.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 39 പന്തിൽ 3 ഫോറും 4 സിക്സറുകളും ഉൾപ്പെടെ 43 റൺസുമായി പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്മാൻ ഗിൽ, ശിഖർ ധവാൻ എന്നിവർ 33 റൺസ് വീതമെടുത്ത് പുറത്തായി. സിംബാബ്‌വെയ്‌ക്ക് വേണ്ടി ലൂക്ക് യോംഗ്വെ 2 വിക്കറ്റ് വീഴ്‌ത്തി.
Comments