മുംബൈ: 26/11 ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടക്കുമെന്ന് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭീഷണി സന്ദേശം അതീവ ഗൗരവത്തോടെയാണ് കണക്കാക്കുന്നതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഫഡ്‌നാവിസ് അറിയിച്ചു.
പാകിസ്താനിൽ നിന്നുള്ള ഒരു ഒരു ഫോൺ നമ്പറിൽ നിന്നായിരുന്നു ഭീകരാക്രമണ ഭീഷണി ലഭിച്ചത്. 26/11ന് സമാനമായ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോൾ റൂമിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം ലഭിച്ചത്. ആറ് പേർ ചേർന്നാണ് ആക്രമണം നടത്തുകയെന്നും ഭീഷണി സന്ദേശത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു. സംഭവത്തിൽ ഐപിസിയുടെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
ഹരിഹരേശ്വർ ബീച്ചിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ആയുധങ്ങളടങ്ങിയ ബോട്ടുകൾ പോലീസ് കണ്ടെത്തിയത്. മൂന്ന് എകെ – 47 തോക്കുകൾ ബോട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 26/11 ഓർമ്മിപ്പിച്ചു കൊണ്ട് ഭീഷണി സന്ദേശം മുംബൈ പോലീസിന് ലഭിച്ചത്.
2008 നവംബർ 26ന് പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബ മുംബൈയിലുടനീളം ആക്രമണം നടത്തിയിരുന്നു. പത്തോളം ലഷ്‌കർ ഭീകരരായിരുന്നു ആക്രമണം നടപ്പിലാക്കിയത്. വെടിവെപ്പിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 175ഓളം പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments