ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെന്റിൽ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി ഇല്ലാത്തത് ഇന്ത്യയ്‌ക്ക് ആശ്വാസമാകുമെന്ന മുൻ താരം വഖാർ യൂനിസിന്റെ ട്വിറ്റർ പോസ്റ്റിന് അതേ നാണയത്തിൽ തിരിച്ചടി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്‌ക്കിടെ മുട്ടിനേറ്റ പരിക്കാണ് ഷഹീൻ അഫ്രീദിക്ക് ഏഷ്യാകപ്പിൽ അവസരം നിഷേധിച്ചത്.
ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻമാർക്ക് ഷഹീനിന്റെ പരിക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് ആയിരുന്നു പാകിസ്താന്റെ മുൻ നായകൻ കൂടിയായ വഖാർ യൂനിസിന്റെ വാക്കുകൾ. ഏഷ്യാ കപ്പിൽ ഷഹീനിന്റെ സാന്നിദ്ധ്യമില്ലാത്തതിൽ ദു:ഖമുണ്ടെന്നും വഖാർ കുറിച്ചു.
എന്നാൽ വഖാറിന്റെ വാക്കുകൾക്ക് മറുപടിയെന്ന നിലയിലായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്. ബൂമ്രയും ഹർഷാലും ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നില്ലെന്നത് മറ്റ് ടീമുകൾക്കെല്ലാം ഒരു വലിയ ആശ്വാസമാകുമെന്നായിരുന്നു ഇർഫാന്റെ മറുപടി. ട്വിറ്ററിൽ നിമിഷ നേരം കൊണ്ടു തന്നെ മറുപടി തരംഗമാകുകയും ചെയ്തു. പരിക്കിൽ നിന്ന് പൂർണമായി മുക്തമാകാത്തതിനെ തുടർന്നാണ് ഹർഷാലും ബൂമ്രയും ഏഷ്യാ കപ്പ് സ്‌ക്വാഡിൽ നി്ന്ന് ഒഴിവായത്.
2021 ൽ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ നേടിയ 10 വിക്കറ്റ് വിജയത്തിൽ ഷഹീന്റെ പങ്ക് നിർണായകമായിരുന്നു. ഇന്ത്യയുടെ ഓപ്പണർമാരായ കെഎൽ രാഹുലിനെയും രോഹിത് ശർമ്മയെയും ആദ്യ മൂന്ന് ഓവറുകൾക്കുളളിൽ ഷഹീൻ പുറത്താക്കുകയും നായകനായിരുന്ന വിരാട് കൊഹ്ലിയുടെ വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തിരുന്നു.
Comments