ദിസ്പൂർ: അസം സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്റെ പദ്ധതിയായ സഖി എക്‌സ്പ്രസിനു കീഴിൽ 6.670 സ്‌കൂട്ടറുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വനിത സ്വയം സഹായ സംഘാംഗങ്ങളുടെ സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്തുന്നതിനും സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും കൈവരിക്കുന്നതിനുമാണ് സഖി എക്പ്രസിനു കീഴിൽ സ്‌കൂട്ടറുകൾ വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജീവിക സഖി എക്‌സ്പ്രസ് പദ്ധതിയ്‌ക്ക് കീഴിൽ 4,238 സ്‌കൂട്ടറുകൾ വിതരണം ചെയ്തിരുന്നു. ഇരു വർഷങ്ങളിലുമായി ഇതു വരെ 10,908 സ്‌കൂട്ടറുകളാണ് സംസ്ഥാനത്തെ വനിതകൾക്ക് സ്വയം സഹായ സംഘങ്ങൾ വഴി നൽകിയത്. ഇതിന് പുറമേ കൃഷി സഖി, ബീമാ സഖി, പശു സഖി, ജീവിക സഖി ഉപഭോക്താക്കളും ഉൾപ്പെടുമെന്ന് സർക്കാർ അറിയിച്ചു.
രാജ്യം പാൽ, മുട്ട, ഭക്ഷ്യ എണ്ണ, ധാന്യങ്ങൾ എന്നിവയ്‌ക്കായി അസമിനെ ആശ്രയിക്കുന്നുണ്ടെന്നും ഈ മേഖലകളിൽ നിന്നും സംരംഭങ്ങൾ സൃഷ്ടിക്കാനും കഴിയണമെന്നും അദ്ദേഹം നിർദേശിച്ചു. വനിതകളുടെ പ്രവർത്തനങ്ങളെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പാദന യൂണിറ്റുകളാക്കി മാറ്റണമെന്നും അതുവഴി സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടിൽ വ്യവസായം വഴി പ്രതിവർഷം 35 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന ലംഖിപൂർ ജില്ലയിലെ വനിതയെ ഏവരും മാതൃകയാക്കണമെന്നും ഹിമന്ത സൂചിപ്പിച്ചു.
കുടുംബാസൂത്രണത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. വലുതും ദാരിദ്ര്യം നിറഞ്ഞതുമായ കുടുംബത്തെക്കാൾ മുൻഗണന ചെറുതും സന്തുഷ്ടവുമായ കുടുംബത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വായ്പ വരവിന്റെയും സംരംഭങ്ങളുടെയും പ്രധാന്യത്തെ കുറിച്ച് പറയവേ സംഘങ്ങൾ കൃത്യമായി വായ്പകൾ തിരിച്ചടയ്‌ക്കുന്നതിനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.
Comments