ലക്നൗ : പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മരുജാല സ്വദേശിയായ ദേവേന്ദ്ര മിശ്ര യാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം.
അയൽവാസിയായ രവീന്ദ്ര കുമാറിന്റെ വീട്ടിൽ നിന്ന് ദേവേന്ദ്ര ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടിയിരുന്നു. ശേഷം മിശ്ര പാമ്പിനെ കഴുത്തിൽ ചുറ്റി ഗ്രാമത്തിലൂടെ നടന്നു. സ്വന്തം കഴുത്തിൽ പാമ്പിനെ ചുറ്റിയതിന് പുറമെ ഗ്രാമത്തിലെ ഒരു അഞ്ച് വയസ്സുകാരിയുടെ കഴുത്തിലും ഇയാൾ പാമ്പിനെ ചുറ്റിയിരുന്നു. ഒപ്പം ഇതിന്റെ ദൃശ്യങ്ങളും ചിത്രീകരിച്ചു.
പിടിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞാണ് പാമ്പ് ഇയാളെ കടിക്കുന്നത്. കടിയേറ്റ ശേഷം ആശുപത്രിയിൽ പോകാൻ തയ്യാറാകാത്ത മിശ്ര സ്വയം ചികിത്സ നടത്തുകയായിരുന്നു. പിന്നാലെ മരിക്കുകയും ചെയ്തു. മിശ്ര പാത്രത്തിനുള്ളിൽ സൂക്ഷിച്ച പാമ്പിനേയും മണിക്കൂറുകൾക്കകം ചത്ത നിലയിൽ കണ്ടെത്തി.
” പാമ്പ് കടിച്ച ഉടൻ തന്നെ ഞരമ്പുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടിരുന്നു. കൃത്യസമയത്ത് ആന്റിവെനം നൽകാൻ ഇയാളെ ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു. ശരിയായ വൈദ്യസഹായം നൽകിയിരുന്നെങ്കിൽ മിശ്ര മരിക്കില്ലായിരുന്നു”. പ്രദേശിക ഡോക്ടറായ സൗഭാഗ്യ കത്യാർ പറഞ്ഞു.
മരുജാല ഗ്രാമത്തിന്റെ മുൻ ഗ്രാമത്തലവൻ കൂടിയാണ് മരിച്ച ദേവേന്ദ്ര മിശ്ര. പാമ്പു പിടിത്തത്തിൽ വളരെ പ്രശസ്തനാണ് ഇയാൾ. 200 ലധികം പാമ്പുകളെ ഇതിനോടകം പിടിച്ചിട്ടുണ്ട്.ഭാര്യയും അഞ്ച് ആൺമക്കളും അടങ്ങുന്നതാണ് മിശ്രയുടെ കുടുംബം.
Comments