ഇടുക്കി: തൊടുപുഴയിൽ മാരക ലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ സ്വദേശി യൂനസ്, കോതമംഗം സ്വദേശി അക്ഷയ ഷാജി എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും മാരക ലഹരിമരുന്ന് ആയ എംഡിഎംഎയും പിടിച്ചെടുത്തു.
തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിറ്റുവരികയായിരുന്നു ഇവർ. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതേ തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ലോഡ്ജിൽ പരിശോധന നടത്തി. ഇതോടെയാണ് ഇരുവരും പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 6.6 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഇതിന് പുറമേ മറ്റ് ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ഇവരിൽ നിന്നും പിടിച്ചെടുത്ത ലഹരി പദാർത്ഥങ്ങൾക്ക് വിപണിയിൽ ഏകദേശം 5 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. ഇതിന് പുറമേ മയക്കുമരുന്ന് ചൂടാക്കാനുള്ള കുഴലും മയക്കുമരുന്ന് പായ്‌ക്ക് ചെയ്യാനുള്ള പാക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം പോലീസ് പിടിയിലായതോടെ യുവതി അലറിക്കരയാൻ ആരംഭിച്ചു. പൊട്ടിക്കരഞ്ഞാണ് യുവതി പോലീസ് ജീപ്പിൽ കയറിയത്. സ്റ്റേഷനിൽ എത്തിയും യുവതി കരച്ചിൽ തുടർന്നു.
Comments