കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മോൻസൻ സുപ്രീംകോടതിയെ സമീപിച്ചത്.
തനിക്കെതിരായുള്ള പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് മോൻസൻ ഹർജിയിൽ ആരോപിക്കുന്നത്.കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ അപേക്ഷയിൽ ആരോപിക്കുന്നു.ജീവനക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ 14ാം തിയതിയാണ് ഹൈക്കോടതി തളളിയത്. ബലാത്സംഗ പോക്‌സോ കേസുകളിലാണ് മോൻസൻ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. ഇരുകേസുകളിലും കുറ്റപത്രം സമർപ്പിച്ചെന്നും വിചാരണ ഉടൻ തുടങ്ങുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തളളിയത്.
Comments