ഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ‘ഭാരത് ജോഡോ യാത്ര’ തനിക്ക് തപസ്യ പോലെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള പോരാട്ടത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ഭാരത് ജോഡോ യാത്രാ കോൺക്ലേവിൽ സിവിൽ സൊസൈറ്റി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. രാഷ്ട്രീയത്തിന്റെ പേരിൽ ഇന്ത്യയിൽ പലരെയും മാറ്റി നിർത്തുന്നുവെന്നും അദ്ദേഹം പറയുന്നു.
പാർട്ടിയുടെ വരാനിരിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ തനിക്ക് ഒരു തപസ്യയാണ്. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നീണ്ട പോരാട്ടത്തിന് താൻ തയ്യാറാണ്. രാജ്യത്തിന്റെ രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് സംഘത്തിന്റെ പ്രത്യയശാസ്ത്രവും മറുവശത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രവുമാണ് ഉള്ളതെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് രാഹുൽഗാന്ധി പറയുന്നു. ഇന്ത്യയിലെ ജനങ്ങൾ വിഭജിക്കലല്ല, ഒന്നിക്കുന്ന രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് ഈ യാത്ര ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രാ കോൺക്ലേവിൽ 150-ലധികം സിവിൽ സൊസൈറ്റി സംഘടനകൾ പങ്കെടുത്തുവെന്നും ഇവരോട് രാഹുൽ ഗാന്ധി സംവദിക്കുകയും യാത്രയുടെ ലക്ഷ്യം കൃത്യമായി ബോദ്ധ്യപ്പെടുത്തുകയും ചെയ്തുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നാല്പതിലധികം ചോദ്യങ്ങൾക്ക് കൈയിൽ നോട്ടുകളൊന്നും കരുതാതെ തന്നെ രാഹുൽഗാന്ധി ഉത്തരം നൽകിയെന്ന് അദ്ദേഹം പറയുന്നു. ജാതി, മതം, വസ്ത്രം, ഭക്ഷണം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക ധ്രുവീകരണത്തിനെതിരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയും കൂടെയാണ് ഈ യാത്രയെന്നും ജയറാം രമേശ് വ്യക്തമാക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിൽ ഈ രാജ്യത്ത് നടത്തിയ ഏറ്റവും ദൈർഘ്യമേറിയ യാത്രയാണ് സെപ്റ്റംബർ 7-ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യെന്ന് കോൺഗ്രസ് പറയുന്നു. രാഹുൽ ഗാന്ധി യാത്ര ഉദ്ഘാടനം ചെയ്യും. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകുന്നു. ഏകദേശം 3,500 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര150 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജയറാം രമേശ് പറഞ്ഞു.
Comments