തിരുവനന്തപുരം : ഇപി ജയരാജന് എതിരെയുള്ള പരാതിയിൽ മൊഴി നൽകാൻ ഫർസിൻ മജീദിനും നവിൻ കുമാറിനും നോട്ടീസ്. നാളെ കൊല്ലം പോലിസ് ക്ലബ്ബിൽ ഹാജരാകാനാണ് വലിയതുറ ഇൻസ്‌പെക്ടർ നോട്ടീസ് നൽകിയത്.വിമാനത്തിൽ വച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വധിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് ഇരുവരും കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്.
മുമ്പ് രണ്ട് തവണ തിരുവനന്തപുരത്ത് ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നുവെങ്കിലും രണ്ടു പേരും ഹാജരായില്ല. തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്ന കോടതിയുടെ ജാമ്യ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ഹാജരാകാതിരുന്നത്.
അതേസമയം പോലീസ് സുരക്ഷ നൽകിയാൽ മൊഴി നൽകാൻ പോകാം എന്നാണ് ഇരുവരും പോലീസിന് കത്ത് നൽകിയിരിക്കുന്നത്.ഇപി ജയരാജൻ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഇരുവരും നൽകിയ പരാതിയിൽ പറയുന്നത്. മാത്രമല്ല ഇരുവർക്കും എതിരെ കളവായ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ നിർത്തിവെക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Comments