മോസ്കോ: റഷ്യയിൽ പിടിയിലായ ഐഎസ് ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ എൻഐഎയിലേയും ഇന്റലിജൻസ് ബ്യൂറോയിലേയും ഉദ്യോഗസ്ഥർ റഷ്യ സന്ദർശിച്ചേക്കും. ഇയാൾക്ക് ഇന്ത്യയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. റഷ്യയിൽ പിടിയിലായ ഐഎസ് ഭീകരൻ ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തി ഭരണ നേതൃത്വത്തിലുള്ള ഒരാളെ വധിക്കാൻ പദ്ധതി ഇട്ടിരുന്ന വിവരം റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസാണ് പുറത്ത് വിട്ടത്.
എൻഐഎയിലേയും ഐബിയിലേയും അന്വേഷണ സംഘാംഗങ്ങൾ ഫെഡറൽ സെക്യൂരിറ്റി സർവീസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് ശേഷം, പിടിയിലായ ഭീകരന് ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടോ എന്നും, സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
തുർക്കിയിൽ പരിശീലനം നേടിയ ഇയാൾ റഷ്യ വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഭീകരസംഘം ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നത്. ഇന്ത്യയിലുള്ളവർ പ്രവാചക നിന്ദ നടത്തിയെന്നും, അതിനാൽ ഇന്ത്യയിൽ ഭീകരാക്രമണം നടത്താനാണ് പദ്ധതി ഇട്ടിരുന്നതെന്നും ഭീകരർ സമ്മതിച്ചതായി സ്ഫുട്നിക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Comments