അഹമ്മദാബാദ്: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഏറ്റെടുത്തതായി റിപ്പോർട്ട്. എന്നാൽ നീക്കം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടത്തിയിരിക്കുന്നതെന്ന് എൻഡിടിവിയുടെ ഉടമസ്ഥരും പ്രമോട്ടർമാരും പിന്നീട് വ്യക്തമാക്കി.
2009-10 ലെ വായ്പാ കരാർ ലംഘനത്തിന്റെ പേരിലാണ് അദാനി ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നടപടി. അദാനിയുടെ എഎംജി മീഡിയ നെറ്റ് വർക്ക്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുളള അനുബന്ധ കമ്പനിയാണ് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ്. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ കൈവശം വെച്ചിരിക്കുന്ന ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരികളാണ് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്.
എന്നാൽ ഇക്കാര്യങ്ങൾ തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്ന് എൻഡിടിവിയുടെ സ്ഥാപകരും പ്രമോട്ടർമാരുമായ രാധികയും പ്രണോയ് റോയിയും പറഞ്ഞു. അതേസമയം ഈ ഓഹരികൾ കൈമാറ്റം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുൻപ് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നോട്ടീസ് അയച്ചിരുന്നതായി എൻഡിടിവി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഓഹരി ഉടമകൾക്കോ നടത്തിപ്പുകാർക്കോ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് ഓഹരി വിപണിയെ അറിയിച്ചതായും കമ്പനി വ്യക്തമാക്കി.
എൻഡിടിവി 24ഃ7, എൻഡിടിവി ഇന്ത്യ, എൻഡിടിവി പ്രോഫിറ്റ് എന്നീ ചാനലുകളാണ് എൻഡിവിയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്നത്. വാർത്താ ചാനലുകൾക്ക് പുറമേ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഉണ്ട്. എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങാൻ സാദ്ധ്യതയുള്ളതായി കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സെപ്തംബറിൽ ഓഹരികൾ വാങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ എൻഡിടിവിയുടെ ഓഹരികൾ ഉയരുകയും ചെയ്തിരുന്നു.
നേരത്തെ അദാനി ഗ്രൂപ്പിന്റെ ഒരു ഉപകമ്പനി എൻഡിടിവിയിൽ തങ്ങൾക്ക് നേരിട്ടല്ലാത്ത 29.18 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 26 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാനുളള നീക്കത്തിലാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയെന്ന വാർത്ത സാമ്പത്തിക ലോകത്തും വലിയ ചർച്ചയായി. നിലവിലെ ആശയക്കുഴപ്പം നീങ്ങുന്നത് കാത്തിരിക്കുകയാണ് നിക്ഷേപകർ.
Comments