തൃശൂർ: ഗവർണറെ ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനുമാണ് സിപിഎം നീക്കമെങ്കിൽ തിരിച്ച് മുഖ്യമന്ത്രിക്കെതിരെയും അത്തരം നീക്കങ്ങൾ ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാനാണ് സിപിഎം ശ്രമമെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങൾ വരെ വലിച്ചിഴച്ച് ആക്രമിക്കുകയാണ്.
സംസ്ഥാനത്തിന്റെ നിയമവാഴ്ച സംരക്ഷിക്കാൻ ചുമതലപ്പെട്ട ഒരാളെ തെരുവിൽ വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇത് ജനാധിപത്യമാണെന്നും വൺ വേ ട്രാഫിക് അല്ലെന്നും ഓർമ്മിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ലോകായുക്തയിലും, ഗവർണ്ണർ വിഷയത്തിലും കേരളത്തിൽ മുഴങ്ങുന്നത് നിയമവാഴ്ചയുടെ മരണമണിയാണ്.
സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്കെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാനുളള പദ്ധതികളെക്കുറിച്ചുളള വിവരങ്ങൾ സംസ്ഥാനത്തിന്റെ കൈവശം ഉണ്ടായിട്ടും അന്വേഷണം നടത്താൻ തയ്യാറാകാത്തത് മര്യാദകെട്ട നടപടിയാണ്. ഒരു അന്വേഷണവും ആവശ്യമില്ലെന്ന ലാഘവബുദ്ധിയോടെയുളള മറുപടിയാണ് സർക്കാർ നൽകിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സർവ്വകലാശാലകളിലെ അനധികൃത നിയമനം ഉൾപ്പെടെയുളള ചട്ട വിരുദ്ധമായ കാര്യങ്ങൾ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് ഗവർണർക്കെതിരെ സിപിഎം ആക്രമണം കടുപ്പിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
ലോകായുക്തക്കെതിരെ നടക്കുന്ന നീക്കം സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണ്. മുഖ്യമന്ത്രിക്കെതിരായ പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ലോകായുക്തയുടെ അന്വേഷണം മുന്നിൽ കണ്ടാണ് ഇത്തരം നീക്കമെന്ന് പകൽ പോലെ വ്യക്തമാണ്. ജനാധിപത്യ വിരുദ്ധമായി നടത്തിക്കൊണ്ടിരിക്കുന്ന ഈ നീക്കം കേരളത്തിന്റെ അടിസ്ഥാനപരമായ നിലനിൽപിന് തന്നെ ഭീഷണിയാണ്. അസംബന്ധ നാടകമാണ് സിപിഎം ഭരണത്തിൽ പിണറായി നടത്തുന്നത്. സ്വതന്ത്രമായ അന്വേഷണങ്ങളെയും ജുഡീഷ്യൽ അധികാരങ്ങളെപ്പോലും ചോദ്യം ചെയ്യുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
Comments