തിരുവനന്തപുരം: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമ നിർമ്മാണത്തിന്റെ ഭാഗമായി ബില്ലുകൾ പാസാക്കാനുള്ള അധികാരം നിയമസഭകൾക്ക് ഉണ്ട്. അത് സബ്ജക്ട് കമ്മിറ്റിക്ക് വിടണോ എന്നും അവർക്ക് തീരുമാനിക്കാം. എന്നാൽ ഗവർണറുടെ ചുമതലകളും ജനാധിപത്യപരമായി നിലനിൽക്കുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്ത് ബില്ല് പാസാക്കിയാലും, ഗവർണർ എന്ന നിലയിൽ രാഷ്‌ട്രീയ നിയമനം താൻ അനുവദിക്കില്ല. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ബന്ധുക്കളെ ചില പദവികളിൽ നിയമിക്കുന്നതിന് വേണ്ടി വൈസ് ചാൻസലർമാരെ ഉപയോഗപ്പെടുത്തുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സർവകലാശാലകളുടെ സ്വയംഭരണാധികാരം ചോർന്നു പോകുന്ന ഒരു നടപടികൾക്കും താൻ ഗവർണറായിരിക്കെ അനുമതി നൽകുന്ന പ്രശ്നമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഭരണഘടനാപരമായും ജനാധിപത്യപരമായും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കടമകൾ ചുമതലയിൽ ഉള്ളിടത്തോളം കാലം കൃത്യമായി നിർവ്വഹിക്കും. സർവകലാശാലകളിൽ ക്രമക്കേടുകൾ നടക്കുമ്പോൾ ചാൻസലർ എന്ന നിലയിൽ അപമാനം തോന്നുകയാണ്. നിയമവിധേയമായി പ്രവർത്തിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സി എ എ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതിന് തനിക്കെതിരെ ഗൂഢാലോചന നടന്നു. വൈസ് ചാൻസലറും അതിൽ പങ്കാളിയാണെന്ന നിലപാട് ഗവർണർ ആവർത്തിച്ചു.
Comments