ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്ന സമിതിയിൽ 40 നിയമോപദേഷ്ടാക്കളെ കൂടി നിയമിച്ച് ഡൽഹി ലഫ്റ്റന്റ് ഗവർണർ വികെ സക്‌സേന. നോർത്ത് ഈസ്റ്റ് ഡൽഹി റൈറ്റ്‌സ് ക്ലെയിംസ് കമ്മീഷനെ( എൻഇഡിആർസിസി) ആകും പുതുതായി നിയമിച്ച ഉപദേഷ്ടാക്കൾ സഹായിക്കുക. സമിതിയിൽ നിലവിൽ 14 അംഗങ്ങളുണ്ട്.
ഡൽഹി കലാപത്തിന്റെ ഇരകൾ ആകെ 2,775 ക്ലെയിമുകളാണ് സമർപ്പിച്ചത്. ഇതിൽ 200 എണ്ണം 14 മൂല്യനിർണ്ണയക്കാർ ഇതുവരെ തീർപ്പാക്കി. എന്നാൽ ഇത് 7% മാത്രമാണെന്ന് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വഴി കെട്ടിക്കിടക്കുന്ന കേസുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കാൻ കഴിയുമെന്നും ഗവർണർ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിലാണ് ഡൽഹിയിൽ കലാപം നടന്നത്. വടക്കുകിഴക്കൻ ഡൽഹിയ്‌ക്ക് പുറമെ ജാഫ്രാബാദ്, മൗജ്പൂർ, ചാന്ദ്ബാഗ്, ഖുറേജി ഖാസ്, ഭജൻപുര, ദയാൽപൂർ, ഗോകൽപുരി തുടങ്ങിയ നഗരങ്ങളിലും അക്രമം നടന്നിരുന്നു. മൂന്ന് ദിവസമായി തുടർന്ന് അക്രമത്തിൽ 53 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments