തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആക്ഷേപകരമായ പരാമർശം നടത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് നീതികരണം ചമയ്ക്കാനുള്ള ഒരു മുസ്ലിം മുഖമാണ് ആരിഫ് മുഹമ്മദ് ഖാന്റേതെന്ന് എം.എ.ബേബി പറഞ്ഞു. അദ്ദേഹത്തെ കേരളത്തിലെ ഗവർണറാക്കി കേന്ദ്ര-സംസ്ഥാന ബിജെപി നേതൃത്വങ്ങൾ കങ്കാണിപ്പണി ചെയ്യിക്കുകയാണെന്നാണ് സിപിഎം നേതാവിന്റെ ആക്ഷേപം.
മുസ്ലിം സമുദായത്തിനുള്ളിലെ പരിഷ്കർത്താവ് എന്ന ഒരു ചിത്രം ആരിഫ് മുഹമ്മദ് ഖാന് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പലവഴികൾ മാറി സഞ്ചരിച്ചു. ജനതാദൾ വിട്ട അദ്ദേഹം ബിഎസ്പിയിൽ ചേർന്നു. പല മാറ്റങ്ങൾക്കുശേഷം ഒടുവിൽ ബിജെപിയിൽ ചേരുന്ന ദുര്യോഗവും ഉണ്ടായി എന്ന് എം.എ.ബേബി ഫേയ്സ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ താല്പര്യസംരക്ഷണം മാത്രമല്ല ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്നും, കേരളത്തിന്റെ അന്തരീക്ഷം മലീമസമാക്കുന്നുവെന്നും അദ്ദേഹം വാദിക്കുന്നു.
ആരിഫ് മുഹമ്മദ് ഖാൻ ഒച്ചയുണ്ടാക്കുകയും ശകാരപദങ്ങൾ കോരിച്ചൊരിയുകയുമാണ്. കേരള ഗവർണർ എന്ന പദവിക്ക് ഉണ്ടാവുന്ന താഴ്ചയും മലയാളി അന്തരീക്ഷത്തിലുണ്ടാവുന്ന മലിനീകരണവും മാത്രമാണ് അദ്ദേഹത്തിന്റെ സംഭാവന. കേരളാ ഗവർണർ എന്ന നിലയിൽ പ്രവർത്തിക്കുന്നിടത്തോളം കേരളത്തിന്റെയും രാഷ്ട്രീയ സംവാദത്തിന്റെയും മാന്യത കാത്തുസൂക്ഷിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവണമെന്നും എം.എ.ബേബി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments