ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി ദു:ഖകരമെന്ന് കോൺഗ്രസ്. വിവിധ വിഷയങ്ങളിൽ കോൺഗ്രസ് ബിജെപിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തെ രാജി സംഭവിച്ചത് അങ്ങേയറ്റം നിർഭാഗ്യകരവും അനുചിതവുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ദേശീയ വക്താവുമായ ജയറാം രമേശ് പറഞ്ഞു. ‘ ഗുലാം നബി ആസാദിന്റെ കത്തിൽ പറഞ്ഞിരിക്കുന്ന ഉള്ളടക്കങ്ങൾ വസ്തുതാപരമല്ല. അദ്ദേഹം രാജി വച്ച സമയം ശരിയല്ല. കാരണം ബിജെപിക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിരോധം തീർത്തു വരികയായിരുന്നു. ഈ സമയത്ത് രാജി സംഭവിച്ചത് ദു:ഖകരമാണെന്നും’ ജയറാം രമേശ് പറഞ്ഞു.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം രാജി വച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്ത് നൽകിയാണ് ഗുലാം നബി ആസാദ് പാർട്ടി വിടുന്നത്. രാഹുൽ ഗാന്ധിക്കെതിരെയും നിലവിലെ പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
തിരിച്ചു പോകാനാകാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും ഇത് കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒൻപത് വർഷത്തിനിടെ നൽകിയ നിർദ്ദേശങ്ങളെല്ലാം ചവറ്റുകൊട്ടയിലാണ്. പാർട്ടിക്കായി ജീവൻ നൽകിയ മുഴുവൻ നേതാക്കളും അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Comments