കോട്ടയം: മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി.ജോർജ്ജ്. പിണറായി വിജയന്റെ ഭരണത്തിൽ കോടികളുടെ അഴിമതി നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി മുഖ്യമന്ത്രിയായ ശേഷം ഐടി വകുപ്പിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ടെക്നോ പാർക്കിലെ ഡൗൺ പ്രോജക്റ്റിലും മസാല ബോണ്ടിലും നടക്കുന്നത് വൻ അഴിമതിയാണെന്ന് പിസി.ജോർജ്ജ് ചൂണ്ടിക്കാണിച്ചു.
ടെക്നോ പാർക്ക് അഴിമതിയിൽ പിണറായി വിജയന്റെ മകൾക്ക് പങ്കുണ്ട്. വീണയ്‌ക്കൊപ്പം ശിവശങ്കറിനും ഫാരിസ് അബൂബക്കറിനും ടെക്നോ പാർക്ക് അഴിമതിയിൽ പങ്കുണ്ട്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അമ്മാവനാണ് ഫാരിസ് അബൂബക്കർ എന്നും പി.സി.ജോർജ്ജ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടുകൾ ഇഡി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെന്നൈ കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പിന് പന്ത്രണ്ട് ഏക്കർ വസ്തുവാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്നത്. കിഫ്‌ബിയുുടെ ധനസഹായത്തിനായുള്ള മസാല ബോണ്ടിലും വലിയ അഴിമതിയാണ് നടക്കുന്നത്. ഈ ഇടപാടുകൾ നിയന്ത്രിക്കുന്നത് പ്രൈവറ്റ് കമ്പനിയാണെന്നും പിസി ജോർജ്ജ് ആരോപിച്ചു. കേരളം ഭരിക്കുന്നത് ഫാരിസ് അബൂബക്കറാണ്. ടെക്നോപാർക്കിലെ ടോറസ് കമ്പനിക്ക് സർക്കാർ വിട്ടു നൽകിയത് വയലും തണ്ണീർത്തടവുമാണ്. കമ്പനിയുടെ ഇടപാടുകളെല്ലാം കുറഞ്ഞ ദിവസങ്ങൾക്കകം പൂർത്തീകരിച്ചു. ഇതിന് നേതൃത്വം നൽകുന്നതും ഫാരിസ് അബൂബക്കറാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Comments