ദുബൈ : ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവർക്ക് കർശന നിർദേശങ്ങളുമായി ദുബായ് പോലീസ്. സെൽഫി സ്റ്റിക്ക്, പവർബാങ്ക്, ഗ്ലാസുകൾ എന്നിവ അനുവദിക്കില്ല. കളിയുടെ ഫോട്ടോ, വിഡിയോ ചിത്രീകരണം എന്നിവ പാടില്ലെന്നും സ്റ്റേഡിയത്തിലും പരിസരങ്ങളിലും നിരീക്ഷണമുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
ഇതിന് പുറമെ മൂർച്ചയേറിയ സാധനങ്ങൾ, കൊടി, ബാനർ, ലഹരിവസ്തുക്കൾ, പുകവലി, പടക്കം, റേഡിയോ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, ലേസറുകൾ, പുറമേനിന്നുള്ള ഭക്ഷണവും പാനീയവും, സ്‌കേറ്റ് ബോർഡ്, ഇ സ്‌കൂട്ടർ, ബൈക്ക്, വിദൂരനിയന്ത്രിത ഉപകരണങ്ങൾ തുടങ്ങിയവയും നിരോധിച്ചവയിൽപെടുന്നു. വളർത്തുമൃഗങ്ങളെയും സ്റ്റേഡിയത്തിലേക്ക് അനുവദിക്കില്ല. കളി തുടങ്ങുന്നതിന് 3 മണിക്കൂർ മുൻപ് സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറക്കും.
4 വയസ്സും അതിനു മുകളിലുമുള്ളവരും ടിക്കറ്റ് എടുക്കണം. സ്റ്റേഡിയത്തിൽ നിന്നു പുറത്തിറങ്ങിയാൽ വീണ്ടും കയറാനാവില്ലെന്നും പാർക്കിങ്ങിന് പ്രത്യേക മേഖലകളുണ്ടാകുമെന്നും പോലീസ് അറിയിച്ചു. നാളെ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതു തടയാൻ കർശന നടപടിയാണ് പോലീസ് കൈക്കൊണ്ടിട്ടുള്ളത്.
28ന് നടക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾക്കാണ് കരിഞ്ചന്തയിൽ വൻ ഡിമാന്റ്. മത്സരത്തിന്റെ ടിക്കറ്റുകൾ ആദ്യ ദിവസം തന്നെ വിറ്റുപോയിരുന്നു. അതേസമയം ഒരാൾ വാങ്ങിയ ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറിയാൽ പിടിയിലാകും എന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Comments