നോയിഡ: ഒമ്പത് വർഷത്തെ നിയമപോരാട്ടം അവസാനിക്കുന്നു. നോയിഡയിലെ ഇരട്ട ഫ്ളാറ്റുകളായ അപെക്സും സിയനയും ഇന്ന് ഉച്ചയ്ക്ക് പൊടി പടലമാകും.
സൂപ്പർ ടെക് കമ്പനി അനധികൃതമായി നിർമ്മിച്ച ടവറുകളാണ് ഇവ.കെട്ടിട നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച ഇരട്ട ടവറുകളാണിത്്. അലഹബാദ് ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പൊളിക്കൽ അനുമതി ലഭിച്ചത്. എസിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയും ദക്ഷിണാഫ്രിക്കൻ ആസ്ഥനമായുള്ള ജെറ്റ് ഡെമോലിഷൻസും സംയുക്തമായാണ് നോയിഡയിലെ ഫ്ളാറ്റുകൾ തകർക്കുക.
ഏകദേശം ഒമ്പത് നിമിഷം കൊണ്ട് നിലം പൊത്തുമെന്നാണ് കമ്പനി അറിയിച്ചത്. ഇതിനായി 3,700 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ടവറുകളിൽ നിറച്ചിട്ടുണ്ട്. 100 മീറ്ററോളം ഉയരമുള്ള ടവറുകൾ പൊളിക്കുന്നതിനായി 10 അംഗസംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിക്കുന്നത് വഴി 35,000 ക്യൂബിക്ക്് മീറ്റർ അവശിഷ്ടങ്ങൾ അവശേഷിക്കുമെന്നാണ് വിലയിരുത്തൽ. ഇവ മാലിന്യ സംസ്കരണ പ്ലാന്റിൽ സംസ്കരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് അപെക്സും സിയനയും.40 നിലകളുള്ള ഇരട്ട ഗോപുരങ്ങൾ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 7.5 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലായി 900-ത്തിലധികം ഫ്ളാറ്റുകളാണ് ഇരട്ട ടവറുകളിൽ ഉണ്ടായിരുന്നത്.
Comments