ഇസ്ലാമാബാദ്: പാകിസ്താനിൽ ശക്തമായ മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1033 പേർക്കാണ് മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായത്. 1527 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത മഴ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത് സിന്ധ് പ്രവിശ്യയെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സിന്ധിൽ 76 പേരാണ് മരിച്ചത്. ഖൈബർ പക്ത്വങ്കയിൽ 31 പേരും, ഗിൽജിത്ത് ബാൾട്ടിസ്ഥാനിൽ ആറ് പേരും മരിച്ചു. ബലൂചിസ്ഥാനിൽ നാല് പേർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. 24 മണിക്കൂറിനിടെ ശക്തമായ മഴയിലും പ്രളയത്തിലുമായി 119 പേരാണ് മരിച്ചത്.
110 ഓളം ജില്ലകളെ പ്രളയം രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 72 ജില്ലകളെ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 51,275 പേരെ രക്ഷിച്ചു. 498,442 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
3,451.5 കിലോ മീറ്റർ റോഡ് മഴയിൽ തകർന്നു. 149 പാലങ്ങളാണ് തകർന്നത്. 949,858 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 170 ഓളം കെട്ടിടങ്ങളും തകർന്നു. ഇപ്പോഴും രാജ്യത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പാകിസ്താൻ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Comments