തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിറ്റ് സ്ഥാനം ഒഴിയും. അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുൾപ്പെടെ പങ്കെടുത്ത സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയത്.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സ തുടരാനാണ് കോടിയേരിയുടെ തീരുമാനം. ഇതിനായി അദ്ദേഹം അടുത്ത ദിവസം ചെന്നൈയിലേക്ക് തിരിക്കും. കോടിയേരി തന്നെയാണ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചത്. തുടർ ചികിത്സ അവശ്യമാണെന്നും, അതിനാൽ സ്ഥാനം ഒഴിയുന്നുവെന്നുമായിരുന്നു കോടിയേരി അറിയിച്ചത്. യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി, പിബി അംഗം എന്നിവർ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. ചികിത്സയ്‌ക്ക് വേണ്ടിയുള്ള അവധിയായി കണക്കാക്കിയാൽ മതിയെന്നാണ് കോടിയേരിയെ നേതാക്കൾ അറിയിച്ചത്. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
കോടിയേരി സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ സെക്രട്ടറി സ്ഥാനം ആർക്ക് നൽകും എന്നതിൽ പ്രതിസന്ധി തുടരുകയാണ്. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, എ.വിജയാഘവൻ, എം.വി ഗോവിന്ദൻ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. അതേസമയം ചികിത്സയുടെ ഭാഗമായി കോടിയേരി അമേരിക്കയിലേക്ക് പോയപ്പോൾ ആക്ടിംഗ് സെക്രട്ടറി സ്ഥാനം നൽകിയിരുന്നത് എ. വിജയരാഘവന് ആയിരുന്നു.
Comments