ന്യൂഡൽഹി: വ്യോമയാന മേഖലയിലെ പുതുമുഖ കമ്പനിയായ ആകാശ വിമാന സർവ്വീസ് കമ്പനിയിൽ വൻ ഡാറ്റാ ചോർച്ച. യാത്രക്കാരുടെ വിവരങ്ങളും ഫോൺ നമ്പരും ഇ മെയിൽ ഐഡിയും ഉൾപ്പെടെ ചോർന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സിഇആർടി (കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) സിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആകാശ എയർ അറിയിച്ചു.
എങ്ങനെയാണ് ഡാറ്റ ചോർന്നതെന്ന് അറിവായിട്ടില്ല. യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളും ചോർന്നതായി കമ്പനി സൂചിപ്പിച്ചു. വ്യാഴാഴ്ചയാണ് ഡാറ്റ ചോർച്ചയുണ്ടായത്. കമ്പനി വിവരം പരസ്യമാക്കുന്നത് ഇന്നാണ്. ഡാറ്റ ചോർച്ചയുടെ ആഴം വിലയിരുത്തി വരികയാണെന്ന് സിഇആർടി അറിയിച്ചു.
ലോഗിൻ, സൈനപ്പ് സേവനങ്ങൾ ലഭ്യമാകാതെ വന്നതോടെ സാങ്കേതിക തകരാർ ഉണ്ടായതാണെന്ന വിലയിരുത്തലിലായിരുന്നു കമ്പനി. പിന്നീടാണ് ഡാറ്റാ ചോർച്ച ആണെന്ന് മനസിലാക്കിയത്. നിലവിൽ ലോഗിൻ, സൈനപ്പ് സേവനങ്ങൾ വീണ്ടെടുത്തതായും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതായും കമ്പനി അറിയിച്ചു.
കമ്പനിയിൽ രജിസ്റ്റർ ചെയ്ത യാത്രക്കാരെ ഇ മെയിൽ വഴി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആകാശ എയർ വ്യക്തമാക്കി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സൈബർ സുരക്ഷയിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി ഉറപ്പ് നൽകി.
ഓഗസ്റ്റ് ഏഴിനാണ് ആകാശ് എയർ സർവ്വീസ് ആരംഭിച്ചത്. മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. ബജറ്ററി വിമാന സർവ്വീസുകളായിട്ടാണ് ആകാശ അറിയപ്പെടുന്നത്.
Comments