കാബൂൾ: പാകിസ്താൻ അമേരിക്കയെ സഹായിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാൻ. യുഎസ് ഡ്രോണുകൾക്ക് അഫ്ഗാനിസ്ഥാനിലേയ്ക്ക് പ്രവേശിക്കാൻ പാകിസ്താൻ വ്യോമാതിർത്തി നൽകുന്നുവെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ്. അമേരിക്ക നടത്തുന്ന അധിനിവേശ ശ്രമങ്ങൾ തങ്ങൾ നീരീക്ഷിക്കുന്നുണ്ടെന്നും മുഹമ്മദ് യാക്കൂബ് പറഞ്ഞു.
കാബൂളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ തലവൻ അയ്മാൻ അൽ സവാഹിരി കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിയവെയാണ് അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ പ്രതികരണം. യുഎസ് ഡ്രോണുകൾ കാബൂളിനു മുകളിലൂടെ പറക്കുന്നത് ഇപ്പോഴും തുടരുകയാണ്. പാകിസ്താന്റെ വ്യോമാതിർത്തിയിലൂടെ യുഎസ് ഡ്രോണുകൾ അഫ്ഗാനിസ്ഥാനിലേയ്ക്ക് കടക്കുന്നുവെന്ന് മുഹമ്മദ് യാക്കൂബ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പാകിസ്താൻ അവരുടെ വ്യോമാതിർത്തി അഫ്ഗാനിസ്ഥാനെതിരെ ഉപയോഗിക്കാൻ അനുവദിക്കരുത്. തങ്ങളുടെ രാജ്യത്തേയ്ക്ക് ഡ്രോണുകൾ കടത്തി വിടുന്നതിലൂടെ വ്യക്തമാക്കുന്നത് അമേരിക്കയുടെ അധിനിവേശ ശ്രമങ്ങളാണ്. ഈ നിയമവിരുദ്ധ നടപടി അമേരിക്ക അവസാനിപ്പിക്കണമെന്ന് മുഹമ്മദ് യാക്കൂബ് മുജാഹിദ് ആവശ്യപ്പെട്ടു. അതേസമയം, അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോട് പാകിസ്താൻ പ്രതികരിച്ചിട്ടില്ല.
Comments