ദുബായ്: ഏഷ്യാ കപ്പിലെ ആവേശകരമായ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 148 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ഇരുപതാം ഓവറിലെ അവസാന പന്തിൽ 147 റൺസിന് പുറത്തായി. 43 റൺസെടുത്ത ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറർ.
ബൗളർമാരുടെ മികച്ച പ്രകടനമാണ് മത്സരത്തിൽ ഇന്ത്യക്ക് മേൽക്കൈ നൽകിയിരിക്കുന്നത്. ഭുവനേശ്വർ കുമാർ 4 ഓവറിൽ 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. ഹർദ്ദിക് പാണ്ഡ്യക്ക് 3 വിക്കറ്റ് ലഭിച്ചപ്പോൾ അർഷ്ദീപ് സിംഗ് 2 വിക്കറ്റും ആവേശ് ഖാൻ 1 വിക്കറ്റും നേടി.
ദുബായിലെ വിക്കറ്റിൽ താരതമ്യേന ചെറിയ സ്കോറാണ് പാകിസ്താൻ നേടിയിരിക്കുന്നത്. എന്നാൽ അവരുടെ ബൗളിംഗ് നിര ശക്തമാണ്. കരുതലോടെ ബാറ്റ് വീശിയാൽ ട്വൻ്റി 20 ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടാനുള്ള സുവർണാവസരമാണ് കരുത്തുറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയ്‌ക്ക് കൈവന്നിരിക്കുന്നത്.
Comments