തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികൾ ഭാരതത്തിന്റെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ടു കണ്ടു. തന്റെ കുട്ടികൾക്ക് രാഷ്‌ട്രപതിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗോപിനാഥ് മുതുകാട്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ അവസരം ലഭിച്ചത്. സഫലമായ യാത്ര കഴിഞ്ഞ് ഇന്ന് തന്റെ മക്കളോടൊപ്പം തിരുവനന്തപുരത്ത് തിരിച്ചെത്തി എന്നും ഇനിയൊന്ന് ഉറങ്ങണമെന്നുമാണ് ഗോപിനാഥ് ഫേയ്സ്ബുക്കിൽ കുറിച്ചത്.
ഒരുപാട് ദിനങ്ങളായി ശരിക്കൊന്ന് ഉറങ്ങിയിട്ട്. കുട്ടികളെയും കൊണ്ട് ഡൽഹി യാത്ര ഉറപ്പിച്ചതു മുതൽ പലതരത്തിലുള്ള ആശയകുഴപ്പങ്ങൾ തന്റെ ഉറക്കം കെടുത്തിയിരുന്നു. അംബേദ്‌കർ ഓഡിറ്റോറിയത്തിന്റെ അനുമതി, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വം, വിശിഷ്ടാതിഥികളുടെ സാന്നിധ്യം, ഇത്രയും പേർക്കുള്ള വിമാന ടിക്കറ്റ് തുടങ്ങി ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു. സ്വപ്‌നങ്ങൾ നിരത്തുമ്പോൾ അതിനൊരു പരിധി വച്ചില്ല. രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന പ്രസിഡന്റിനെ വരെ കാണാൻ കൊതിച്ചുവെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഒരുപാട് പേരുടെ മനസ്സിന്റെ നന്മയും പരിശ്രമവും ഒത്തുചേർന്നപ്പോൾ സ്വപ്നം കാണാവുന്നതിലുമപ്പുറം കാര്യങ്ങൾ സഫലമായി എന്ന് അദ്ദേഹം കുറിച്ചു.
അംബേദ്‌കർ ഓഡിറ്റോറിയത്തിൽ തന്റെ കുട്ടികൾ നിറഞ്ഞാടി. നോബൽ സമ്മാനജേതാവ് കൈലാഷ് സത്യാർത്ഥിയും ചീഫ് അഡ്മിറൽ ഹരികുമാർ സാറും മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും നിറഞ്ഞ സദസ്സിൽ അവർ നിലയ്‌ക്കാത്ത കയ്യടികൾ ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിലെത്തി, രാഷ്‌ട്രപതി ദ്രൗപതി മുർമുവിനൊപ്പം എന്റെ മക്കൾ നിന്നുവെന്നും ഗോപിനാഥ് മുതുകാട് സന്തോഷം പങ്കുവെച്ചു. ഈ മക്കളുടെ സ്നേഹത്തിന് വേലിക്കെട്ടുകളില്ല. പരിമിതികൾ ഏറെയുള്ള അവരുടെ പ്രാർത്ഥനകളുടെ സാഫല്യത്തിന് പരിധിയുമില്ല. സഫലമായ യാത്ര കഴിഞ്ഞ് എന്റെ മക്കളോടൊപ്പം തിരുവനന്തപുരത്ത് തിരിച്ചെത്തിയിരിക്കുന്നു. ഇനിയൊന്നുറങ്ങണം, ഒരിക്കലും സ്വപ്നം കാണാനറിയാത്ത അവർക്കുവേണ്ടി പുതിയ സ്വപ്‌നങ്ങൾ കാണുവാനായി എന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments