ദുബായ്: ഏഷ്യാ കപ്പിലെ ആവേശകരമായ മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. ആവേശം അലതല്ലിയ മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയ ലക്ഷ്യം അവസാന ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം നിർണ്ണായകമായി. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേ പോലെ മികവ് പുലർത്തിയാണ് ട്വൻ്റി 20 ലോകകപ്പിലെ തോൽവിക്ക് ഇന്ത്യ പ്രതിക്രിയ ചെയ്തത്.
ആദ്യ ഓവറിൽ രാഹുൽ പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ഫോമിലേക്ക് തിരിച്ചു വന്ന വിരാട് കോഹ്ലിയും സമ്മർദ്ദം അതിജീവിച്ച് ബാറ്റേന്തിയ രവീന്ദ്ര ജഡേജയും ഹർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ചേസിംഗിൽ ഇന്ത്യക്കായി ജയമൊരുക്കിയത്. നൂറാം ട്വൻ്റി 20 മത്സരത്തിനിറങ്ങി അവധാനതയോടെ ബാറ്റേന്തിയ കോഹ്ലി 34 പന്തിൽ 35 റൺസ് നേടി അടിത്തറ പാകി. തുടർന്ന് വന്ന ജഡേജയുടെ പരിചയ സമ്പത്തും പാണ്ഡ്യയുടെ ആക്രമണോത്സുകതയും ചേർന്നപ്പോൾ ഇന്ത്യ കാത്തിരുന്ന വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 29 പന്തിൽ 35 റൺസുമായി ജഡേജ പുറത്തായി. അവസാന ഓവർ എറിഞ്ഞ മുഹമ്മദ് നവാസിനെ സിക്സറിന് തൂക്കിയാണ് പാണ്ഡ്യ മത്സരം അവസാനിപ്പിച്ചത്. പാണ്ഡ്യ 17 പന്തിൽ 33 റൺസ് നേടി. ക്യാപ്ടൻ രോഹിത് ശർമ്മ 12 റൺസും സൂര്യകുമാർ യാദവ് 18 റൺസും നേടി പുറത്തായി. ദിനേശ് കാർത്തിക്ക് 1 റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ഇരുപതാം ഓവറിലെ അവസാന പന്തിൽ 147 റൺസിന് പുറത്തായി. 43 റൺസെടുത്ത ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറർ.
ബൗളർമാരുടെ മികച്ച പ്രകടനമാണ് മത്സരത്തിൽ ഇന്ത്യക്ക് ആദ്യ മേൽക്കൈ നൽകിയത്. ഭുവനേശ്വർ കുമാർ 4 ഓവറിൽ 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. ഹർദ്ദിക് പാണ്ഡ്യക്ക് 3 വിക്കറ്റ് ലഭിച്ചപ്പോൾ അർഷ്ദീപ് സിംഗ് 2 വിക്കറ്റും ആവേശ് ഖാൻ 1 വിക്കറ്റും നേടി.
ആദ്യം പതറിയെങ്കിലും പിന്നീട് കരുതലോടെ ബാറ്റ് വീശിയ ഇന്ത്യ ഒടുവിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.
4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്‌ത്തുകയും 33 റൺസുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്ത ഹർദ്ദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദ് മാച്ച്.















