എറണാകുളം: ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ഡാമിൽ നിന്ന് അധികം ജലം പുറത്തേയ്‌ക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ പെരിയാറിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമാണ്. ഡാമിലേയ്‌ക്ക് വരുന്ന നീരൊഴുക്കും ജില്ലയിലെ മഴ മുന്നറിയിപ്പും കണക്കിലെടുത്താണ് ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. 50 മുതൽ 100 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തി 68 മുതൽ 131 ക്യുമെക്‌സ് ജലം പുറത്തേയ്‌ക്ക് ഒഴുക്കാനാണ് തീരുമാനം.
നിലവിൽ 164.05 ആണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 164 മീറ്ററിൽ എത്തുമ്പോഴാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഡാം തുറന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ജില്ലാ കളക്ടർ രേണുരാജ് അറിയിച്ചു. പുഴ മുറിച്ചു കടക്കുന്നതും, മീൻ പിടിക്കുന്നതും, പുഴയിൽ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ പെരിയാറിലും കൈവഴികളിലും കുളിക്കാനും തുണിയലക്കാനും പാടില്ല എന്നും കർശന നിർദ്ദേശമുണ്ട്.
Comments