പാലക്കാട്: എലപ്പുളളി സ്‌കൂളിലെ പ്രിൻസിപ്പാളിനെതിരെ പോലീസിൽ പരാതിയുമായി പ്ലസ് വൺ വിദ്യാർത്ഥി. റോഡിലൂടെ പോവുന്നവരെയൊക്കെ അച്ഛനാക്കുമോ എന്ന് ചോദിച്ച് പ്രിൻസിപ്പൽ അപമാനിച്ചെന്നാണ് പരാതി. കൂടാതെ പ്രിൻസിപ്പാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. നേരത്തെ ഇതേ പ്രിൻസിപ്പാൾ വിദ്യാർത്ഥികളോട് കുറി തൊടുകയും ചരട് കെട്ടുകയും ചെയ്യരുതെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു.
കഴിഞ്ഞ ദിവസമാണ് പട്ടത്തലച്ചി സ്വദേശിയായ വിദ്യാർത്ഥി എലപ്പുള്ളി സ്‌കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ എടുത്തത്. അമ്മയില്ലാത്ത കുട്ടിയുടെ അച്ഛൻ ദൂരസ്ഥലത്ത് ജോലി ചെയ്യുകയായിരുന്നതിനാൽ രക്ഷകർത്താവിന്റെ സ്ഥാനത്ത് ആരും ഒപ്പിട്ടിരുന്നില്ല. പിടിഎ അംഗം മജീദ് ഒപ്പിടാൻ തയ്യാറായെങ്കിലും രക്ഷിതാവ് തന്നെ വരണമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. ശേഷം കഴിഞ്ഞ ദിവസം വിദ്യാർത്ഥി ക്ലാസിൽ പോയപ്പോൾ മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് പ്രിൻസിപ്പാൾ റോഡിലൂടെ പോകുന്നവരെയൊക്കെ താൻ അച്ഛനാക്കുമോ എന്ന് ചോദിച്ച് അപമാനിച്ചു എന്നാണ് വിദ്യാർത്ഥിയുടെ പരാതി. പ്രിൻസിപ്പാളിന്റെ ഉത്തരവാദിത്വത്തിന് നിരക്കാത്ത പെരുമാറ്റത്തിനെതിരെ ശബ്ദമുയർത്തിയപ്പോൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി പറയുന്നു.
പ്രിൻസിപ്പാളിന്റെ പെരുമാറ്റം തന്നെ ഏറെ വേദനപ്പിച്ചെന്ന് വിദ്യാർത്ഥി പിടിഎ അംഗം മജീദിനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് കസബ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ അനുഭവം മറ്റൊരാൾക്കും ഉണ്ടാവരുതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
അതേസമയം വിഷയത്തിൽ വിഷയത്തിൽ പ്രതികരിക്കാൻ പ്രിൻസിപ്പാൾ തയ്യാറായിട്ടില്ല. നേരത്തെ ഇതേ പ്രിൻസിപ്പാൾ സ്‌കൂളിലെ വിദ്യാർത്ഥികളോട് കയ്യിൽ ചരട് കെട്ടുകയും, കുറി തൊടുകയും ചെയ്യരുതെന്ന് പറഞ്ഞതായി പരാതി ഉയർന്നിരുന്നു. വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
Comments