ലക്നൗ: രണ്ടാം യോഗി സർക്കാർ ഭരണത്തിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വീട് പൊളിച്ചു മാറ്റുന്നതുൾപ്പെടെ കർശന നടപടികളാണ് യോഗി സർക്കാർ സ്വീകരിച്ചിരുന്നത്. ഇതാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ വലിയ കുറവിന് കാരണമായത് എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 378 കേസുകളാണ് വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരു കേസ് മാത്രമാണ് യുപിയിലേത് എന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മഹാരാഷ്ട്രയിൽ 100 കേസുകളും, ഝാർഖണ്ഡിൽ 77 കേസുകളും റിപ്പോർട്ട് ചെയ്തു.
2019 ൽ ഉത്തർപ്രദേശിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 18,943 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 16,838 ആയി കുറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിലാണ് വലിയ കുറവുണ്ടായിരിക്കുന്നത്. 2019 ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 59,853 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം അത് 56,083 ആയി കുറഞ്ഞു. അതായത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ 6.2 ശതമാനം കുറവാണ് ഉണ്ടായത്.
ഇതിനെല്ലാം പുറമേ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2019 ൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 11,416 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2021 ൽ ഇത് 8,829 ആയി കുറഞ്ഞു.
കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ് ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ കുറയാൻ കാരണമെന്ന് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. കുറ്റവാളികളോട് യാതൊരു ദയയും സർക്കാർ കാണിക്കുന്നില്ല. ഇത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments