ന്യൂഡൽഹി: സെർവിക്കൽ കാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിൻ നാളെ അവതരിപ്പിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി വികസിപ്പിച്ച ആദ്യത്തെ ഹ്യുമൻ പാപ്പിലോമ വൈറസ് വാക്‌സിനാണ് നാളെ അവതരിപ്പിക്കുക. കാൻസർ ചികിത്സാരംഗത്ത് വലിയ കുതിപ്പിന് വഴിയൊരുക്കുന്ന വാക്‌സിൻ, നാളെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് പുറത്തിറക്കുക.
ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വാക്‌സിൻ 85-90 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 9-14 വയസ് വരെയുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് കുത്തിവെയ്പ്പ് എടുക്കുന്നതോടെ ഭാവിയിൽ ഇന്ത്യയിലെ കാൻസർ രോഗികളായ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിൽ വാക്‌സിൻ നൽകി തുടങ്ങി 30 വർഷത്തിന് ശേഷം ഒരൊറ്റ സെർവിക്കൽ രോഗികളും ഉണ്ടാവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആഗോള വിപണിയിലെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ നിർമ്മിത വാക്‌സിന് ആവുമെന്നാണ് പ്രതീക്ഷ.
എച്ച്.പി.വി. വാക്‌സിനിൽ വൈറസിന്റെ ഡി.എൻ.എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങൾ തീരെയില്ല. കുത്തിവെച്ച സ്ഥലത്ത് വേദനയോ, തടിപ്പോ, ചൊറിച്ചിലോ ഉണ്ടാകാം. പനി, ദേഹവേദന, തലവേദന, ഛർദ്ദി എന്നിവ താത്ക്കാലികമായി അനുഭവപ്പെടാം. സാംക്രമിക രോഗമുള്ളവർ, അലർജി ഉള്ളവർ, എസ്.എൽ.ഇ. മുതലായ അസുഖമുള്ളവരും വാക്‌സിൻ സ്വീകരിക്കാൻ പാടില്ല.
സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന ഒന്നാണ്, സ്ത്രീകളിൽ വരുന്ന ഗർഭാശയ മുഖത്തിലെ കാൻസർ അഥവാ സെർവിക്കൽ കാൻസർ. ലോകത്തിലെ സെർവിക്കൽ കാൻസർ രോഗികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റ് കൂടുമ്പോഴും രാജ്യത്ത് സെർവിക്കൽ കാൻസർ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.
Comments