ഓണ നാളുകളിലെ ഓണപ്പൊട്ടൻമാർ എന്നും സമ്മാനിക്കുന്നത് നിറമാർന്ന കാഴ്ചകളാണ്. ഓണേശ്വരൻ എന്നും അറിയപ്പെടുന്ന ഇവർ പൊതുവേ എത്തുന്നത് വടക്കേ മലബാറിലാണ്. കാല് നിലത്ത് ഉറപ്പിക്കാതെ താളം ചവിട്ടിയും കുട്ടികളോട് കൂട്ടുകൂടി തുള്ളിച്ചാടി മണിനാദവുമായാണ് ഇവർ വീടുകളിൽ എത്തുക. തങ്ങളുടെ വരവ് ഏവരെയും അറിയിക്കുന്നതിനാണ് മണിമുഴക്കി കൊണ്ട് ഇവർ എത്തുന്നത്.
എല്ലാവർഷവും ഓണ നാളുകളിൽ ഇവർ പ്രത്യക്ഷപ്പെടാറുണ്ട്. മുഖത്ത് ചായം പൂശി, കൈതനാരുകൊണ്ട് മുടിവച്ച്, കുരുത്തോലക്കുട ചൂടിയാണ് ഇവർ എത്താറ്. കോലം കെട്ടിക്കഴിഞ്ഞാൽ ദൈവത്തിന്റെ പ്രതിരൂപമാണ് ഇവർ. എല്ലാ വീടുകളിലും എത്തുന്ന ഇവർ കാഴ്ചയായി അരിയും ദക്ഷിണയും സ്വീകരിക്കാറുണ്ട്.
വർഷത്തിലൊരിക്കൽ പ്രജകളെ കാണാനായി മാവേലിത്തമ്പുരാൻ എഴുന്നെള്ളുന്നുവെന്ന സങ്കൽപ്പമാണ് ഓണപ്പൊട്ടൻമാർ.പത്ത് ദിവസത്തെ വ്രതത്തിന് ശേഷമാണ് ഓണപ്പൊട്ടൻമാൻ വേഷം കെട്ടുന്നത്. വേഷം കെട്ടിക്കഴിഞ്ഞാൽ ഇവർ സംസാരിക്കാറില്ല. വർഷത്തിൽ ഒരിക്കൽ പ്രജകളെ കാണാൻ വാമനൻ മഹാബലിക്ക് അനുമതി നൽകിയിരുന്നു എങ്കിലും പ്രജകളോട് സംസാരിക്കാൻ അനുവാദം നൽകിയിരുന്നില്ല. ഇതിന്റെ പ്രതീകമായാണ് ഓണപ്പൊട്ടൻമാർ മൗനം പാലിക്കുന്നത്.















