കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ ജില്ലാ ജോ.സെക്രട്ടറി അരുൺ ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 16പേർക്കെതിരെ കൂടി കേസ് എടുത്തിട്ടുണ്ട്. ആശുപത്രി സുരക്ഷ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിവഹണം തടസപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആക്രമണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. അനുമതിയില്ലാതെ ആശുപത്രിക്കുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനേയും കുടുംബത്തേയും തടഞ്ഞതിനാണ് സുരക്ഷാ ജീവനക്കാർക്ക് ക്രൂര മർദ്ദനമേറ്റത്. മൂന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മറ്റൊരു സംഘമെത്തിയാണ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനും പാർട്ടി പ്രവർത്തകരുടെ മർദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രധാന കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എ.ശ്രീലേഷ്(56), എൻ.ദിനേശൻ(61), രവീന്ദ്ര പണിക്കർ(62) എന്നിവർക്കും മാധ്യമം ദിനപ്പത്രത്തിന്റെ സീനിയർ റിപ്പോർട്ടറായ പി.ഷംസുദ്ദീനുമാണ് (48) പരിക്കേറ്റത്. ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ ജില്ലാ ജോ.സെക്രട്ടറി അരുണും ഭാര്യയും പിതാവും കൂടി പ്രധാന കവാടത്തിലൂടെ ആശുപത്രിയിൽ പ്രവേശിക്കാൻ ശ്രമിച്ചു. എന്നാൽ പാസ് ഇല്ലാത്ത കാരണത്താൽ ഇവരുടെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇവരുടെ പ്രവേശനം തടഞ്ഞു.
സൂപ്രണ്ടിനെ കാണണം എന്നാണ് ഇവർ സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടത്. ഇതിനായി ഒപി വഴി പോകാമെന്ന് പറഞ്ഞാണ് ഇവരെ തിരിച്ചയച്ചത്. എന്നാൽ ഇതിന്റെ പേരിൽ അരുൺ സെക്യൂരിറ്റി ജീവനക്കാരോട് വാക്കുതർക്കത്തിൽ ഏർപ്പെടുകയും ആശുപത്രിയിൽ കയറാതെ തിരിച്ചു പോവുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് പേരോളം അടങ്ങുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘമെത്തി ദിനേശനെ ക്രൂരമായി മർദ്ദിച്ചത്. തടയാനെത്തിയ മറ്റ് രണ്ട് സെക്യൂരിറ്റി ജീവനക്കാർക്കും മർദ്ദനം ചിത്രീകരിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനും ഇവരുടെ മർദ്ദനമേൽക്കുകയായിരുന്നു.
Comments