ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് എൻഐഎ. ദാവൂദ് ഇബ്രാഹിമിനെ പിടികൂടുകയോ, അല്ലെങ്കിൽ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദാവൂദിന്റെ സഹായിയായ ചോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭീകരാക്രമണ കേസുകളിൽ പ്രതിയായ ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ ഉണ്ടെന്നാണ് വിവിധ അന്താരാഷ്‌ട്ര ഏജൻസികൾ വ്യക്തമാക്കുന്നത്. എന്നാൽ ഇവിടെയാണ് രഹസ്യമായി ഒളിച്ച് കഴിയുന്നത് എന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം, അനുയായി ടൈഗർ മേമൻ എന്നിവർക്ക് 15 ലക്ഷം രൂപാ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പാക് ഭീകര സംഘടനകളുടെയും, ഐഎസ്‌ഐയുടെയും സഹായത്തോടെയാണ് രാജ്യത്ത് ഡി കമ്പനി സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണ് ദാവൂദിനെതിരെ എൻഐഎ കേസ് എടുത്തത്. ഇതേ തുടർന്ന് 29 സ്ഥലങ്ങളിൽ എൻഐഎ പരിശോധനയും നടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ദാവൂദ് ഇബ്രാഹിം. കൊടും കുറ്റവാളിയായ ദാവൂദിന് യുഎൻ സുരക്ഷാ ഏജൻസി 25 മില്യൺ ഡോളറാണ് വിലയിട്ടിരുന്നത്. ഇതിനിടെ ദാവൂദ് ഇബ്രാഹിം മരിച്ചതായുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അടുത്തിടെ ദാവൂദിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിച്ചതോടെയാണ് പാകിസ്താൻ കേന്ദ്രീകരിച്ച് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ അന്വേഷണം ശക്തമാക്കിയത്.
Comments