തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്നത് പ്രവചനാതീത മഴയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടനാട് -മലനാട് -തീരപ്രദേശം എന്ന വിധത്തിൽ മാറ്റപ്പെട്ട കേരളത്തിൽ കുറച്ചുകൂടി ശക്തമായ പ്രവചന സംവിധാനങ്ങൾ ഒരുക്കാനുളള ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജിഎഫ്എസും ഡബ്ല്യൂ ആർഎഫും എൻസിയുഎമ്മും അതിന് പുറമേ അന്താരാഷ്‌ട്ര തലത്തിൽ ഉപയോഗിക്കുന്ന ജെമ്മും ഇസിഎംഡബ്ല്യുവും ഐബിഎം ഗ്രാഫും സ്‌കൈ നെറ്റും മഴയുടെ തോത് എടുക്കാൻ ഉപയോഗിക്കുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് 100 മഴമാപിനികളിൽ 79 എണ്ണം ലഭ്യമാക്കി. അത് സ്ഥാപിച്ചിട്ടുണ്ട്. സ്‌കൈ നെറ്റിന്റെ 100 മഴമാപിനികൾ ക്രോഡീകരിച്ചതിന്റെ വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. തിരുവനന്തപുരത്തും വടക്കൻ കേരളത്തിലും കൊച്ചി മാതൃകയിലുളള രണ്ട് റഡാറുകൾ വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതി സൂക്ഷ്മമായ മഴയാണ് ഇപ്പോഴത്തെ പ്രശ്‌നം. ഹൈ ആൾട്ടിറ്റിയൂഡ് റെസ്‌ക്യൂ ഹബ്ബ് ഇടുക്കി ജില്ലയിലും വയനാട് അതിർത്തിയിലും സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി പഠനം നടത്തി തയ്യാറാക്കിയ വെളളപ്പൊക്ക സാദ്ധ്യതയുളള 25 പട്ടണങ്ങളിൽ ഒന്നായി കൊച്ചി മാറിക്കഴിഞ്ഞു. പരിശോധനയുടെ അടിസ്ഥാനത്തിലുളള നിർദ്ദേശം അവർ തയ്യാറാക്കി വരികയാണ്. അത് ലഭിക്കുന്ന മുറയ്‌ക്ക് വിശകലനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 15 വർഷക്കാലം ആവർത്തന സാദ്ധ്യതയുളള മഴ മുന്നിൽ കണ്ടുകൊണ്ടാണ് കാനകൾ ഡിസൈൻ ചെയ്യുക. എന്നാൽ അതിതീവ്ര മഴയാണ് കൊച്ചിയിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാടിനും സമീപപ്രദേശങ്ങൾക്കും മുകളിൽ നിൽക്കുന്ന ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ പ്രശ്‌നം. മഴ ശക്തമായ 28 മുതൽ 23 ക്യാമ്പുകളിലായി 419 പേരാണ് താമസിക്കുന്നത്. 3 വീടുകൾ പൂർണമായും 56 വീടുകൾ ഭാഗീകമായും തകർന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസർമാർക്ക് ക്യാമ്പുകൾ ആരംഭിക്കാൻ 25000 രൂപ അഡ്വാൻസായി നൽകി. പഞ്ചായത്തുകൾക്ക് ഒരു ലക്ഷവും മുൻസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷവും കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷവും നൽകിവരുന്നതായും മന്ത്രി പറഞ്ഞു. ഇതിന് പുറമേ ജില്ലകൾക്ക് ഒരു കോടി രൂപ വീതം നൽകുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
Comments