തിരുവനന്തപുരം: മുൻ സോവിയറ്റ് നേതാവ് മിഖായേൽ എസ് ഗോർബച്ചേവിനെ അനുസ്മരിച്ചും കമ്യൂണിസത്തെ വിമർശിച്ചും ബിജെപി നേതാവ് ഡോ. കെ. എസ്. രാധാകൃഷ്ണൻ. കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിന്റെ തകർച്ചയ്ക്ക് നിമിത്തമായ വ്യക്തിയാണ് ഗോർബച്ചേവ്. കമ്യൂണിസം അടിസ്ഥാനപരമായി ഫാസിസം തന്നെ, ഒരു കമ്യൂണിസ്റ്റുകാരനും നിയമ വാഴ്ചയിൽ വിശ്വാസമില്ല. 1991-ലാണ് കമ്യൂണിസ്റ്റ് ഭരണം തകരുന്നത്. സോവിയറ്റ് യൂണിയൻ മാത്രമല്ല, കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും തകർന്നു. ഗോർബച്ചേവിനെ ഏറ്റവും രൂക്ഷമായി വിമർശിച്ചവരുടെ കൂട്ടത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാർട്ടി ജനറൽ സെക്രട്ടറിയായി അധികാരമേറ്റയുടൻ ഗോർബച്ചേവ് പ്രഖ്യാപിച്ച നയങ്ങളായിരുന്നു ഗ്ലാസ്നോസ്റ്റും (തുറന്ന സമീപനം) പെരിസ്ട്രോയിക്കയും (പുന:ക്രമീകരണം). ഗോർബച്ചേവ് ഉപയോഗിച്ച ഈ രണ്ട് വാക്കുകളും കമ്യൂണിസ്റ്റ് ഏകാധിപത്യത്തെ തകർത്തു. ‘പെരിസ്ട്രോയിക്ക’ അടച്ചിട്ട ഉരുക്കു കോട്ടകൾ തുറന്നപ്പോൾ, ‘ഗ്ലാസ്നോസ്റ്റ്’ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു കടത്തിവിട്ടുവെന്ന് കെ. എസ്. രാധാകൃഷ്ണൻ പറയുന്നു. വെളിച്ചവും സ്വാതന്ത്ര്യവും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് സഹിക്കാൻ കഴിയുന്നതല്ലെന്നും കമ്യൂണിസം അടിസ്ഥാനപരമായി ഫാസിസം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പാർട്ടിയുടെ സമഗ്രാധിപത്യം ഫലത്തിൽ പാർട്ടി മേധാവികളുടെ സമഗ്രാധിപത്യമായി മാറും. അതുകൊണ്ട് ലെനിനും സ്റ്റാലിനും മാവോയും എല്ലാം സ്വാഭാവികമായി ഉണ്ടായതാണെന്ന് കെ. എസ്. രാധാകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു. കമ്യൂണിസ്റ്റ് ഭരണമുണ്ടായ ഇടത്ത് സമഗ്രാധിപത്യം ഉണ്ടായില്ലെങ്കിൽ കമ്യൂണിസത്തിന് എന്തോ കുഴപ്പമുണ്ട്. ഈ തകരറാറിൽ നിന്നും ഇന്ത്യൻ കമ്യൂണിസ്റ്റുകാരും മുക്തമല്ല എന്നും, ജി. അധികാരി, പി. സി. ജോഷി, എസ്. എ. ഡാങ്കേ, ഇ.എം.എസ്, വി. എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ ഇവരൊന്നും തന്നെ വ്യത്യസ്തരല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇവരെല്ലാം തന്നെ പാർട്ടിയുടെ സമഗ്രാധിപത്യം ആഗ്രഹിക്കുകയും അതിൽ അഭിരമിക്കുകയും ചെയ്യുന്നു.
ഒരു കമ്യൂണിസ്റ്റുകാരനും നിയമവാഴ്ചയിൽ വിശ്വാസമില്ല. അഭിപ്രായഭിന്നതയെ അവരെല്ലാം കാണുന്നത് അപരാധമനായാണ്. അതുകൊണ്ടുതന്നെ അവർക്ക് വിയോജിപ്പുള്ള നിയമങ്ങളെ ബൂർഷ്വാ നിയമങ്ങളായി കരുതി തള്ളിക്കളയുന്നു. ശേഷം, അവർ ആഗ്രഹിക്കുന്ന നിയമം അവരുടെ ഇഷ്ടത്തിന് സൃഷ്ടിക്കുന്നു. ഇവിടെ നേതാവിന്റെ തന്നിഷ്ടത്തെ പാർട്ടി ഇഷ്ടമായും പാർട്ടി ഇഷ്ടത്തെ രാജ്യ നിയമമാക്കിയും മാറ്റും. അതിന്റെ ഉദാഹരണമാണ് എം.ബി. രാജേഷ്, പി. രാജീവ്, കെ.കെ.രാഗേഷ് തുടങ്ങിയവരുടെ ഭാര്യമാർക്ക് നൽകിയ നിയമനമെന്നും ഡോ.കെ.രാധാകൃഷ്ണൻ പറയുന്നു. അതുകൊണ്ട് ഗോർബച്ചേവിനെ ഏറ്റവും രൂക്ഷമായി വിമർശിച്ചവരുടെ മുൻ നിരയിൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ ഉണ്ട്. കമ്മ്യൂണിസ്റ്റുകാർ ദുർബലരാകുമ്പോൾ അവർ മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയും. അവർ പ്രബലരായാൽ മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവരെ കൊല്ലുമെന്നും കമ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തെയും നേതാക്കളെയും വിമർശിച്ചു കൊണ്ട് കെ.രാധാകൃഷ്ണൻ കുറിച്ചു.
Comments