ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. സ്‌പൈസ്‌ജെറ്റിന്റെ ബോയിംഗ്-737 വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ ഓട്ടോ പൈലറ്‌റ് സംവിധാനത്തിന്റെ പ്രവർത്തനത്തിലുണ്ടായ തകരാർ മൂലമാണ് വിമാനം അടിയന്തിരമായി ഇറക്കിയതെന്നാണ് പ്രാഥമിക വിവരം.
നാസിക്കിലേക്ക് യാത്ര ആരംഭിച്ച വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതിനാൽ യാത്രക്കാർ സുരക്ഷിതമാണെന്നും സ്‌പൈസ്‌ജെറ്റ് അധികൃതർ വ്യക്തമാക്കി.
പരിശീലന കുറവുള്ള പൈലറ്റുമാരും തുടർച്ചയായി ഉണ്ടാകുന്ന തകരാറുകളും സ്‌പൈസ്‌ജെറ്റ് വിമാന കമ്പനിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കമ്പനിയ്‌ക്കെതിരെ കർശന നടപടികൾ ഡിജിസിഎ എടുത്തിരുന്നു. പരിശീലനം ലഭിക്കാതെ വിമാനം പറത്തിയ 90-ഓളം പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി. നിരന്തരമായി തകരാറുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 50 ശതമാനം വിമാനങ്ങൾ മാത്രം സർവ്വീസ് നടത്തിയാൽ മതിയെന്നും ഡിജിസിഎ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നത്.
Comments