ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ വെർച്വൽ സ്‌കൂൾ നിർമ്മിച്ചത് ഡൽഹി സർക്കാരാണെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അവകാശവാദം പൊളിയുന്നു. മുഖ്യമന്ത്രിയ്‌ക്ക് മറുപടിയുമായി നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങ് ചെയർപേഴ്‌സൺ സരോജ് ശർമ രംഗത്തെത്തി.
2021 ഓഗസ്റ്റ് 14-ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് വെർച്വൽ സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്ന് ശർമ വ്യക്തമാക്കി. നിലവിൽ ഇതിന്റെ മൂന്നാം ഘട്ടത്തിലാണ് എൻഐഒസി എന്നും ശർമ പറഞ്ഞു. ഇതുവരെ 25 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് വെർച്വൽ സ്‌കൂളിൽ രജിസ്റ്റർ ചെയ്തതെന്നും കൂട്ടിച്ചേർത്തു. ഡൽഹി സർക്കാരാണ് ആദ്യത്തെ വെർച്വൽ സ്‌കൂൾ ഉദ്ഘാടനം ചെയ്തതെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യം തോന്നിയതായും അവർ വ്യക്തമാക്കി.
രാജ്യത്തെ ആദ്യത്തെ വെർച്വൽ സ്‌കൂൾ ആരംഭിക്കാനനൊരുങ്ങുകയാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഏതവസരത്തിലാണ് ഇത്തരത്തിൽ പരാമർശനം നടത്തിയതെന്ന് അറിയില്ലെന്നും ഡിജിറ്റൽ മേഖലയിൽ ഡൽഹി സർക്കാരിന് സ്‌കൂളിന്റെ സേവനങ്ങൾ ആവശ്യമാണെങ്കിൽ നൽകാൻ തയ്യാറാണെന്നും ചെയർപേഴ്‌സൺ അറിയിച്ചു. നിലവിൽ മികച്ച പ്രവർത്തനമാണ് സ്‌കൂൾ കാഴ്ച വെയ്‌ക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ലഡാക്ക് മുതൽ കന്യാകുമാരി വരെ 7,000-ത്തോളം കേന്ദ്രങ്ങളുണ്ട് എൻഐഒഎസിന്. വെർച്വൽ സ്‌കൂളിന് കീഴിൽ 75 കോഴ്‌സുകളുമുണ്ടെന്ന് ശർമ വ്യക്തമാക്കി. ദീപ് എന്ന പേരിൽ ഡിജിറ്റൽ ലൈബ്രറിയും കുട്ടികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഇതു വരെ 2,11,394 പേർ സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയതായും സരോജ് ശർമ അറിയിച്ചു.
Comments