ന്യൂഡൽഹി : 28 വർഷങ്ങളോളം പാകിസ്താൻ തടവിലായിരുന്ന കുൽദീപ് യാദവ് രാജ്യത്ത് തിരികെയെത്തി. ചാരവൃത്തിയാരോപിച്ച് മൂന്ന് പതിറ്റാണ്ടോളം പാകിസ്താൻ ജയിലിൽ കിടന്ന കുൽദീപ് ഗുജറാത്തിലെ ചാന്ദ്‌ഖേദയിലുള്ള വീട്ടിലെത്തിയപ്പോൾ ആർക്കും തിരിച്ചറിയാൻ പോലും സാധിച്ചില്ല. വർഷങ്ങളോളം കാത്തിരുന്ന സഹോദരി രേഖയാണ് ഇദ്ദേഹത്തെ സ്വീകരിച്ചത്.
31 ാം വയസ്സിലാണ് കുൽദീപ് പാകിസ്താനിലേക്ക് പോയത്. രണ്ട് വർഷം ജോലി ചെയ്ത് തിരികെ വരാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ചാരവൃത്തി, അട്ടിമറിക്കേസുകൾ ആരോപിച്ച് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. തുടർന്ന് നീണ്ട കാലം പാക്കിസ്താനിലെ കോട് ലഖ്പത് ജയിലിൽ കഴിഞ്ഞു. പാക് സുപ്രീം കോടതിയുടെ വിധിയെ തുടർന്നാണ് കുൽദീപിനെ വെറുതെ വിട്ടത്. പിന്നാലെ കുൽദീപ് ഇന്ത്യയിലേക്ക് മടങ്ങി.
ഏറെ നാളായിട്ടും സഹോദരനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാലും എല്ലാ വർഷവും സഹോദരി രേഖ അയാൾക്ക് രക്ഷാ ബന്ധൻ സമ്മാനമായി അയച്ചുകൊണ്ടിരുന്നു.
ജയിലിൽ വെച്ച് പാക് തടവുകാരാൽ കൊല്ലപ്പെട്ട സരബ്ജിത് സിംഗുമായി ജയിലിലുള്ളപ്പോൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി കുൽദീപ് പറഞ്ഞു. പാകിസ്താൻ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും മോചനം അത്ര എളുപ്പമായിരുന്നില്ല എന്ന് കുൽദീപ് പറഞ്ഞു. ഇന്ത്യൻ സർക്കാർ ഇടപെട്ടത് മൂലമാണ് തന്നെ വെറുതെ വിട്ടത്. പാക് ജയിലിൽ നിന്നും വിട്ടയച്ച കുൽദീപ് വാഗാ അതിർത്തിയിലെത്തി. അവിടെ നിന്നും കുൽദീപിനെ ഇന്ത്യൻ സൈന്യം ഏറ്റുവാങ്ങുകയായിരുന്നു.
Comments