ന്യൂഡൽഹി: ഗോധ്രാനന്തര കലാപ ഗൂഢാലോചന കേസിൽ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ടീസ്തയോട് ആവശ്യപ്പെട്ടു. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യും.
സാങ്കേതികത്വം മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും, കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും ജാമ്യം അനുവദിക്കവെ കോടതി വ്യക്തമാക്കി. 2002ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ച് നിരപരാധികളെ കുടുക്കാൻ ശ്രമിച്ചതിനും അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചതിനുമാണ് ടീസ്തയ്‌ക്കെതിരെ കേസെടുത്തത്. ഗുജറാത്ത് പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗമാണ് ജൂൺ 25ന് ഇവരെ അറസ്റ്റ് ചെയ്തത്.
ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ നടത്തുകയും ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത കേസിൽ ടീസ്തയ്‌ക്കെതിരെ സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നു. കേസിൽ മലയാളിയായ മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറും അറസ്റ്റിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സഞ്ജീവ് ഭട്ട് 1989ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
Comments